നടൻ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി: ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാർ
കൊച്ചി: മലയാള സിനിമ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാരാകും. നടൻ ബാബുരാജിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്. അമ്മയുടെ മൂന്ന് വർഷത്തിൽ ഒരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. കടുത്ത മത്സരമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, സിദ്ദിഖ്, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്. 25 വർഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1994ൽ അമ്മയ്ക്ക് രൂപം നൽകിയതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ബാബു നേതൃത്വത്തിലുണ്ട്.
പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരും. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റാകുന്നത്. കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക നൽകിയെങ്കിലും സഹപ്രവർത്തകരിടപെട്ട് പിന്തിരിപ്പിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മോഹൻലാൽ ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സഹപ്രവർത്തകരുടെ സ്‌നേഹത്തിന് വഴങ്ങുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരും, സെക്രട്ടറി തിരഞ്ഞെടുപ്പിലേക്ക് അനൂപ് ചന്ദ്രൻ, ബാബുരാജ് എന്നിവരുമാണ് മത്സരിച്ചത്.