പട്ടിക്കാട് നിന്ന് 1650 ലിറ്റർ സ്പിരിറ്റുമായി 4 പേർ പിടിയിൽ

Monday 01 July 2024 1:51 AM IST

തൃശൂർ: പട്ടിക്കാട് രണ്ടു വണ്ടികളിൽ നിന്നായി 1650 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്തും സംഘവും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുൻ സ്പിരിറ്റ് കേസിലെ പ്രതി പറവൂർ സ്വദേശി താടി പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ്, പറവൂർ സ്വദേശി രാജേഷ്, ഗോതുരുത്ത് സ്വദേശി യേശുദാസൻ, ബിജു എന്നിവരെ അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത സ്പിരിറ്റിന് ഏഴ് ലക്ഷം രൂപ വിലവരും. വിറ്റാര ബ്രെസ, ടാറ്റ ടർബോ വണ്ടികളിൽ നിന്നായി 47 കന്നാസുകളിലാക്കിയ നിലയിലാണ് സ്പിരിറ്റ് പിടികൂടിയത്. കേരളത്തിന്റെ തെക്കൻ ജില്ലയിൽ വ്യാജമദ്യം നിർമ്മിക്കാനായാണ് സ്പിരിറ്റ് കൊണ്ടുവന്നത് എന്നാണ് പ്രതികൾ നൽകുന്ന സൂചന. തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ശേഖരിച്ചു വച്ചിരുന്ന സ്പിരിറ്റ് മുഴുവനും കേരളത്തിലേക്ക് കടത്തുന്നതിന് സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.

Advertisement
Advertisement