ക്രഷറർ ഉടമ ദീപുവിന്റെ കൊലപാതകം സുനിൽകുമാർ കാണാമറയത്ത് തന്നെ

Monday 01 July 2024 1:54 AM IST

ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും

പാറശാല: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ മുഖ്യപ്രതിയെ സഹായിച്ച സുനിൽകുമാറിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കി. തമിഴ്നാട് പൊലീസ് പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു.

ശനിയാഴ്ച രാവിലെ കുലശേഖരത്തിന് സമീപത്തെ റോഡരികിൽ ഇയാളുടെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരു ദിവസത്തിലധികമായി കേരള രജിസ്‌ട്രേഷൻ വാഹനം റോഡരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചത്. ഇയാൾ കാർ ഉപേക്ഷിച്ച് ട്രെയിൻ മാർഗം മറ്റ് സംസ്ഥാനത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. റെയിൽവേ സ്റ്റേഷനുകളിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കാൻ ആലോചിക്കുകയാണ് പൊലീസ്. കാർ കണ്ടെത്തിയതിനു സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ഒളിവിൽ കഴിയാൻ സുനിൽകുമാറിനെ ആരോ സഹായിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുമായി ബന്ധമുള്ള സുഹൃത്തുക്കളേയും ബന്ധുക്കളേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കേരള പൊലീസുമായി സഹകരിച്ചാണ് അന്വേഷണം. സുനിൽ കുമാർ സ്ഥിരം സന്ദർശനം നടത്തുന്ന വീടുകളും നിരീക്ഷണത്തിലാണ്. ഇയാളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളെ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നവരേയും സൈബർ സെല്ല് നിരീക്ഷിക്കുന്നുണ്ട്.

Advertisement
Advertisement