സ്റ്റാർലൈനർ : ആശങ്ക വേണ്ടെന്ന് എസ്. സോമനാഥ്
ന്യൂഡൽഹി: സ്റ്റാർലൈനർ പേടകത്തിലെ യാത്രികരായ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും മടങ്ങിവരവിൽ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയെന്ന തരത്തിലെ വാർത്തകൾ തെറ്റാണെന്നും ദീർഘകാലത്തേക്ക് സുരക്ഷിതമായി താമസിക്കാൻ പറ്റിയ ഇടമാണ് നിലയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാർലൈനർ പേടകം സുരക്ഷിതമായി തിരിച്ചെത്തുന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂൺ 5നാണ് ഇന്ത്യൻ വംശജയായ സുനിതയും വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ജൂൺ 13നായിരുന്നു സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. 45 - 90 ദിവസം വരെ ദൗത്യത്തിന്റെ കാലാവധി നാസ നീട്ടിയേക്കും.