രാജ്യത്ത് പുതിയ ക്രിമിനൽ നിയമം പ്രാബല്യത്തിൽ, ആദ്യ കേസ് രജിസ്‌റ്റർ ചെയ്‌തത് തെരുവ് കച്ചവടക്കാരനെതിരെ

Monday 01 July 2024 8:49 AM IST

ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലം മുതലുള്ള സുപ്രധാന നിയമങ്ങൾക്ക് പകരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം,തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്. ആദ്യത്തെ കേസ് ഡൽഹിയിലെ കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് രജിസ്‌റ്റർ ചെയ്‌തത്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 285 അനുസരിച്ച് ഫുട്‌പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്‌റ്റർ ചെയ്‌തത്. ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലായിരുന്നു ഇയാളുടെ കച്ചവടം. പുതിയ നിയമം ഇന്നുമുതൽ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്‌റ്ററുകൾ പതിച്ചിരുന്നു.

രണ്ടാം മോദി സർക്കാരാണ് പുതിയ നിയമങ്ങൾ പാസാക്കിയത്.പാർലമെന്ററി സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, മാറ്റത്തോടെയുള്ള ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബർ 12നാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.സാമൂഹിക യാഥാർത്ഥ്യങ്ങളും, മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഭരണഘടന ഉയർത്തിപിടിക്കുന്ന ആശയങ്ങളുടെ പിൻബലത്തിലാണ് നിയമനിർമ്മാണമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമങ്ങളുടെ ശരീരവും ആത്മാവും പൂർണമായി ഇന്ത്യനാണെന്ന് അമിത് ഷാ പ്രതികരിച്ചു.

Advertisement
Advertisement