ഒരു കാലത്ത് രജനിയോടൊപ്പം 16 സിനിമകളിൽ അഭിനയിച്ചു, ഇനിയുണ്ടാകില്ല; വെളിപ്പെടുത്തി കമൽഹാസൻ

Tuesday 02 July 2024 9:58 AM IST

തമിഴകത്തെ രണ്ട് സൂപ്പർസ്​റ്റാറുകളാണ് രജനികാന്തും കമൽഹാസനും. പ്രായം വെറും സംഖ്യയിൽ ഒതുങ്ങി നിൽക്കുന്നതാണെന്ന് തെളിയിച്ച തരത്തിലാണ് ഇരുവരും ഇപ്പോഴും വെളളിത്തിരയിൽ ജൈത്രയാത്ര തുടരുന്നത്. 16ഓളം സിനിമകളിൽ രജനികാന്തും കമൽഹാസനും ഒരുമിച്ച് വേഷമിട്ടു. അപൂർവരാഗങ്ങൾ, 16വയതിനിലേ, അവൾ അപ്പാടിത്താൻ, ഇളമൈ ഊഞ്ഞാൽ അടുകിറത്ത്, തില്ലു മുളളു, നിനൈത്താലേ ഇനിക്കും എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

അമിതാഭ് ബച്ചൻ നായകനായെത്തി 1985ൽ തീയേ​റ്ററുകളിലെത്തിയ 'ഗെരാഫ്താർ' എന്ന ബോളിവുഡ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.എന്നാൽ സൂപ്പർസ്​റ്റാർ പദവികളിലെത്തിയതിനുശേഷം താരങ്ങൾ ഒരുമിച്ച് സിനിമകളിൽ എത്തിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്. എപ്പോഴും രജനികാന്തും കമൽഹാസനും സൗഹൃദം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. തിരക്കുകളിലാണെങ്കിൽ പോലും ഒരുമിച്ച് പൊതുപരിപാടികളിൽ എത്താനും ഇരുവരും മറക്കാറില്ല.

അടുത്തിടെ രജനികാന്തിനൊപ്പം ഭാവിയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനെക്കുറിച്ച് കമൽഹാസൻ തുറന്നുപറഞ്ഞിരുന്നു. 'ഞങ്ങളുടെ കോമ്പിനേഷൻ പുതിയതല്ല. ഒരുമിച്ച് ഒരുപാട് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഒരുമിച്ച് അഭിനയിക്കണ്ടെന്ന് തീരുമാനിച്ചത്. ഞങ്ങൾ രണ്ട് മത്സരാർത്ഥികളെ പോലെയല്ല. ഞങ്ങളുടെ ഗുരുനാഥൻ തമിഴ് സിനിമാ സംവിധായകനായിരുന്ന കെ ബാലചന്ദറാണ്. എവിടെയായാലും മത്സരമുണ്ട്. പക്ഷെ അത് അസൂയയല്ല. രണ്ടും വ്യത്യസ്ത പാതകളാണ്. ഒരിക്കലും മോശമായ പരാമർശങ്ങൾ ഞങ്ങൾ രണ്ട് പേരും നടത്തിയിട്ടില്ല'- കമൽഹാസൻ പറഞ്ഞു.

ബോളിവുഡ് പ്രേക്ഷകർ തന്നെ അംഗീകരിച്ചതിനെക്കുറിച്ചും താരം പറഞ്ഞു. പ്രേക്ഷകർ അവരിൽ ഒരാളായി എന്നെ കണ്ടതിൽ ഭാഗ്യവാനാണെന്നും കമൽഹാസൻ പ്രതികരിച്ചു. താരത്തിന്റെ പുതിയ ചിത്രമായ ഇന്ത്യൻ 2ന്റെ ഹിന്ദിയിലെ ട്രെയിലർ ലോഞ്ചിംഗ് സമയത്തായിരുന്നു പ്രതികരണം.1981ൽ റിലീസ് ചെയ്ത എക് ദുയുജെ കെ ലിയേ എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ ഹിന്ദിയിൽ അരങ്ങേ​റ്റം കുറിച്ചത്. ബാലചന്ദർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മാരോ ചരിത്രയുടെ ഹിന്ദി റീമേക്കായിരുന്നു അത്.

Advertisement
Advertisement