പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ പിടിയിൽ
മലപ്പുറം: പോക്‌സോ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. കവള മുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടും പാടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്.
ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ഇയാൾ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. കുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇതിന് മുമ്പും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, രേഖാമൂലം പൊലീസിന് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. തിരിച്ചറിയൽ പരേഡ് നടത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി, വ്യാജ സിദ്ധൻ അറസ്റ്റിൽ
മലപ്പുറത്ത് ദിവസങ്ങൾക്ക് മുമ്പും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നെരെ ലൈംഗികാതിക്രമം നടന്നിരുന്നു. പൂറത്തൂരിൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് സിദ്ധൻ അറസ്റ്റിലായത്. പുറത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപം തരിക്കാനകത്ത് മുനീബ് റഹ്‌മാനെ (മുനീബ് മഖ്ദൂമി - 40)യാണ് തിരൂർ സി ഐ എംകെ രമേഷ് അറസ്റ്റ് ചെയ്തത്. കാവിലക്കാടുള്ള മുനീബിന്റെ തറവാട് വീട്ടിൽ വച്ച് മന്ത്രവാദ ചികിത്സയടക്കം നടത്തിവരുകയായിരുന്നു. ഇവിടെ വച്ച് വിദ്യാർത്ഥിനിയെ പലതവണ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.