യുവതിയെ കാണാതായിട്ട് 15 വർഷം, തിരോധാനത്തിന് പിന്നിൽ ഭർത്താവും സുഹൃത്തുക്കളും; അന്വേഷണം ഒടുവിൽ എത്തിയത്

Tuesday 02 July 2024 2:03 PM IST

ആലപ്പുഴ: 15 വ‌ർഷം മുൻപ് കാണാതെ പോയ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മാവേലിക്കര മാന്നാർ സ്വദേശിയായ കലയാണ് (27) മരിച്ചത്. യുവതിയെ കൊന്ന് മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചിട്ടെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അന്വേഷണ സംഘം ഇവിടെ പരിശോധന നടത്തുകയാണ്. യുവതിയുടെ ഭർത്താവായ അനിൽ ഇസ്രായേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.

അനിലും കലയും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനിൽ കലയെ വിവാഹം കഴിച്ചതിൽ ബന്ധുക്കൾക്ക് താൽപര്യമില്ലായിരുന്നു. അതിനാൽത്തന്നെ അനിലിന്റെ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. തുടർന്ന് അനിൽ ജോലിക്കായി അംഗോളയിലേക്ക് പോകുകയായിരുന്നു. അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ചിലർ അനിലിനെ വിളിച്ചുപറയുകയായിരുന്നു. ഇതിനെ തുടർന്ന് അനിലും കലയുമായി തർക്കങ്ങൾ ഉണ്ടായി.

യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ മുതി‌ർന്നപ്പോൾ മകനെ വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോകുകയും ചെയ്തു. ഇതിനിടയിൽ അനിൽ സുഹൃത്തുക്കളായ അ‍ഞ്ചുപേരെ വിളിച്ചുവരുത്തി കാറിൽ വച്ച് കലയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് മാസത്തിന് മുൻപാണ്കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസിന് ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് വീണ്ടും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പ്രതിയായ ഒരാൾ മുൻപ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

Advertisement
Advertisement