ഷോളയാറിൽ വിളയാടി കബാലി: ഇപ്പാടെല്ലാം മദപ്പാടിന്റെയോ ?
ചാലക്കുടി: കബാലിക്ക് മദപ്പാടിന്റെ ലക്ഷണമുണ്ടോ?. സ്ഥിരമായി റോഡിലെ അവന്റെ സാന്നിദ്ധ്യം അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വന നിരീക്ഷക സംഘാംഗങ്ങൾ. മദപ്പാടിൽ കാട്ടാന നടത്തിയ പരാക്രമങ്ങളെ തുടർന്ന് രണ്ട് വർഷം മുമ്പ് മലക്കപ്പാറ മേഖലയിലെ വിനോദ സഞ്ചാരം നിറുത്തിയിരുന്നു. കബാലി അന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ ബോണറ്റിൽ കുത്തുകയും കേടായി കിടന്ന വനപാലകരുടെ ജീപ്പ് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആന ഇതുവരെയും ആളുകളെ ആക്രമിച്ചിട്ടില്ല.
പ്രകോപിപ്പിച്ചപ്പോഴാണ് ഏതാനും ബൈക്ക് യാത്രികരെ ഷോളയാറിൽ ഓടിച്ചത്.അന്ന് രണ്ടാഴ്ചയോളം ഇതുവഴി വിനോദ യാത്ര വേണ്ടെന്ന് വച്ചു. ഏതാണ്ട് ഇതേ രീതിയിൽ ഇന്നലെയും ആന റോഡിൽ നിലയുറപ്പിച്ചു. മൂന്ന് മണിക്കൂറോളം നിരവധി വാഹനങ്ങൾ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ 6.45 മുതൽ ഒമ്പതര വരെയാണ് തടസമുണ്ടാക്കിയത്. രണ്ട് കെ.എസ്.ആർ.സി ബസുകൾ അടക്കം നിരവധി വാഹനങ്ങൾ റോഡിലായി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിക്ക് വരുന്ന ബസുകളായിരുന്നു കൂടുതലും. തേയില ലോറികളുമുണ്ടായി കൂട്ടത്തിൽ. വാഹനങ്ങളുടെ എണ്ണം കൂടിയപ്പോൾ വനപാലകർ വാഴച്ചാൽ ചെക്ക് പോസ്റ്റ് അടച്ചിട്ടു. പിൻവാങ്ങിയപ്പോൾ വീണ്ടും ചെക്ക് പോസ്റ്റ് തുറന്നു.
മദപ്പാടിന്റെ പ്രകടമായ ലക്ഷണം ഇല്ലെങ്കിലും ഷോളയാർ ഡാമിന്റെ പെൻസ്‌ട്രോക്ക് പൈപ്പ് കടന്നുപോകുന്ന കുമ്മാട്ടി ഭാഗത്ത് ഇപ്പോൾ കൊമ്പനാനയുടെ സ്ഥിരസാമീപ്യമുണ്ട്. ഷോളയാർ കാടിന്റെ പുത്രനാണ് ഇരുപത്തിയഞ്ച് വയസുള്ള കബാലി. എണ്ണപ്പന അടക്കമുള്ള പനകളാണ് കഴിക്കുക. കാടിനകത്തെ പനകൾ കുത്തി മറച്ചിട്ട് റോഡിലെത്തിക്കും. റോഡരികിൽ പനയുണ്ടെങ്കിൽ അവിടെ കബാലിയുണ്ടെന്നാണ് സൂചന. കുറച്ചുകാലം ഷോളയാറിലെ കറങ്ങലിന് ശേഷം, പോകുന്ന കബാലി പിന്നീട് മാസങ്ങളോളം പറമ്പിക്കുളം ഉൾക്കാട്ടിൽ തങ്ങും. കാടിനകത്ത് മാത്രം വിലസുന്നത് കൊണ്ടാകാം പറമ്പിക്കുളത്ത് കബാലി പ്രശ്‌നക്കാരനല്ല.
ഒറ്റയാന്മാർ പ്രശ്‌നക്കാരോ?
കൂട്ടമായി സഞ്ചരിക്കുന്ന ആനകളിലെ കൊമ്പന്മാർ മധുവിധു കാലത്താണ് ഒറ്റയാന്മാരാകുന്നത്. ഇണയെ കണ്ടെത്താനുള്ള ആഗ്രഹം പ്രകടമാകുമ്പോൾ കണ്ണിന് താഴെയുള്ള കന്നം ഗ്രന്ഥിയിൽ നിന്ന് മദജലം ഒലിക്കാൻ തുടങ്ങും. ഇതോടെ സംഘത്തിലെ മുതിർന്നവർ ഇത്തരക്കാരെ ആട്ടിപ്പായിക്കും. മറ്റ് പ്രദേശത്ത് നിന്നും അനുയോജ്യമായ ഇണയെ കണ്ടെത്തുന്നത് വരെ ഒറ്റപ്പെടലും പരാക്രമവും പ്രകടിപ്പിക്കും. അവർ ഒറ്റയാന്മാരാകും. ശക്തരായ കൊമ്പന്മാർക്ക് വർഷത്തിൽ രണ്ട് വട്ടം മദപ്പാടുണ്ടാകാം.
കാട്ടാനകളുടെ പേര് നിയമ വിരുദ്ധം
കാട്ടാനകളെ പേരിട്ട് പ്രചരിപ്പിക്കുന്നത് പോലും നിയമ വിരുദ്ധമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു. പലതരം പേരിട്ടു വിളിക്കുന്നതും അവയുടെ പേരിൽ ആരാധക സംഘടന രൂപീകരിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് കോടതി ഉത്തരവുമുണ്ട്.
ഷോളയാറിൽ നിരന്തരമായി റോഡിലിറങ്ങി വഴി മുടക്കുന്ന കബാലിക്ക് മദപ്പാടുണ്ടാവാൻ സാദ്ധ്യതയുണ്ട്. കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടതും കൂടി നടക്കാൻ ഇണയെ കിട്ടാത്തതുമാണ് റോഡിലിറങ്ങി നടക്കാൻ കാരണം. അക്രമണകാരിയെങ്കിൽ ഈ സമയത്ത് അക്രമം കാണിക്കും.
വത്സൻചമ്പക്കര
നാട്ടാന മോണിറ്ററിംഗ് സമിതി മെമ്പർ
സാധാരണയായി ആളുകളെ ഉപദ്രവിക്കാത്ത ആനയാണ്. ഈയിടെ സ്ഥിരമായി റോഡിലുണ്ട്. വിനോദയാത്രികർ ശ്രദ്ധിക്കണം.
ജീമോൻ പുളിക്കൻ,
നാട്ടുകാരൻ.