എകെജി സെന്റർ ആക്രമണക്കേസ്; പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Wednesday 03 July 2024 8:16 AM IST

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച് എന്നാണ് വിവരം. വിദേശത്തായിരുന്ന സുഹൈൽ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ പിടിലായത്.

കേസിന്റെ മുഖ്യസൂത്രധാരൻ സുഹൈൽ ആണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് വാഹനം തരപ്പെടുത്തികൊടുത്തതും സ്‌ഫോടക വസ്തു എത്തിച്ചുനൽകിയതും സുഹൈൽ ആണെന്ന് പൊലീസ് പറയുന്നു. സുഹൈലിനെ കസ്റ്റഡിയിൽ ലഭിച്ചതിനുശേഷം വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2022 ജൂലായ് ഒന്നിന് രാത്രി 11.25നാണ് എകെജി സെന്റർ ആക്രമണം നടന്നത്. എകെജി ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടവസ്തു അകത്തേക്ക് എറിയുകയായിരുന്നു. കുന്നുകുഴി ഭാഗത്തു നിന്ന് ബൈക്കിലെത്തിയ ഒരാളാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.

സ്ഫോടകവസ്തു എറിഞ്ഞതിനുശേഷം വേഗത്തിൽ സ്‌കൂട്ടർ ഓടിച്ചു പോയി. നാല് പ്രതികളുള്ള കേസിൽ ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, ടി. നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയും ആക്രമണത്തിന് പ്രതിയുമായെത്തിയ സ്കൂട്ടറിന്റെ ഉടമയുമായ സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. മതിലിന്റെ കരിങ്കൽ ഭിത്തിയിൽ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാവ് പി.കെ.ശ്രീമതി ഓഫിസിന് അകത്തുണ്ടായിരുന്നു.

Advertisement
Advertisement