13കാരിക്ക് പീഡനം: അറസ്റ്റ് വൈകുന്നതിനെതിരെ മാതാവ്

Thursday 04 July 2024 1:11 AM IST

ആലുവ: പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെയും കൂട്ടുനിന്ന മുത്തശ്ശിക്കെതിരെയും ബിനാനിപുരം പൊലീസ് കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് കുട്ടിയുടെ മാതാവ് രംഗത്തെത്തി.

നിലവിൽ കാക്കനാട് ഭാഗത്ത് താമസിക്കുന്ന ഇരയും മാതാവും 2023 ആഗസ്റ്റിൽ കിഴക്കെ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു പീഡനം. മുത്തശ്ശിയുടെ സഹായത്തോടെ പിതാവ് മകളെ പീഡിപ്പിച്ചതായാണ് പരാതി. പരിചയക്കാരായ മറ്റു മൂന്നു പേരും പിന്നീട് പിതാവിന്റെയും മുത്തശ്ശിയുടെയും അറിവോടെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

കുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു. സംഭവ സമയത്തെ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കാൻ പൊലീസ് തയാറായില്ലെന്ന് മാതാവ് പറയുന്നു. കുട്ടിയിൽ നിന്ന് ഇൻസ്‌പെക്ടർ യൂണിഫോമിൽ മൊഴിയെടുത്തെത്തും ആരോപിച്ചു.

സ്‌കൂളിൽ പോക്‌സോ നിയമത്തെക്കുറിച്ചുള്ള ക്ലാസിൽ പങ്കെടുത്ത ശേഷമാണ് കുട്ടി മാതാവിനോട് വിവരം പറഞ്ഞത്.

Advertisement
Advertisement