ഹൈബ്രിഡ് ലഹരി തായ് ഗോൾഡ് പിടികൂടിയ സംഭവം: മുഖ്യപ്രതി പിടിയിൽ
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന രാജ്യാന്തര ലഹരി കടത്ത് സംഘത്തിന്റെ തലവനടക്കം രണ്ടുപേർ പൊലീസിന്റെ പിടിയിൽ. സംഘത്തലവൻ കണ്ണൂർ കാഞ്ഞിരോട് തലമുണ്ട സ്വദേശി ദാർ അൽ അബറാർ വീട്ടിൽ ജാസിർ അബ്ദുള്ള (27) എന്ന ഡേവിഡ്, കണ്ണൂർ പിണറായി പാതിരിയാട് സ്വദേശി ഫാത്തിമ്മാസ് വീട്ടിൽ മുഹമ്മദ് റാഷിദ് (24) എന്നിവരാണ് പിടിയിലായത്. റാഷിദിനെ കണ്ണൂർ പിണറായിയിലെ വീട്ടിൽ നിന്നും ജാസിർ അബ്ദുള്ളയെ ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുംബൈ എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്. ഒരാഴ്ച മുമ്പ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്‌ജിൽ നിന്ന് കണ്ണൂർ സ്വദേശികളായ റാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം വില വരുന്ന ഹൈബ്രിഡ് ലഹരി മരുന്നായ തായ് ഗോൾഡുമായി പിടികൂടിയിരുന്നു. വിദേശത്തേക്ക് കടത്താൻ ട്രോളി ബാഗിൽ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ വയനാട് സ്വദേശിയായ ഡെന്നിയുടെ പങ്ക് വ്യക്തമായതിനെ തുടർന്ന് വയനാട്ടിലെ ഇയാളുടെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തായ് ഗോൾഡ് എന്ന് അറിയിപ്പെടുന്ന 4.8 കിലോഗ്രാമോളം വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തായ്ലന്റിൽ നിന്നോ ബാങ്കോക്കിൽ നിന്നോ ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി പിന്നീട് കാരിയർമാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായത്. മലപ്പുറം ജില്ലയിലേതടക്കം നിരവധി മലയാളികൾ ലഹരി കടത്തുമായായി ബന്ധപ്പെട്ട് വിദേശത്ത് ജയിലിൽ കഴിയുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ ലഹരിയുമായി പിടികൂടിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി സിദ്ദിഖ്, കരിപ്പൂർ ഇൻസ്‌പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയൻ, ഷബീർ, സബീഷ്, സുബ്രഹ്മണ്യൻ എന്നിവരും കരിപ്പൂർ സ്റ്റേഷൻ എസ്.ഐ. ഷാജി, സി.പി.ഒ ഷബീറലിയും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
ലഹരി കടത്ത് കാരിയർ അറിയാതെ
വിദേശത്ത് നിന്നും സ്വർണം കടത്താൻ കാരിയർമാരായാൽ നല്ല പ്രതിഫലം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഇരകളെ കണ്ടെത്തുന്ന സംഘം ഇവർ അറിയാതെ ബാഗുകളിൽ ലഹരി മരുന്ന് സെറ്റ് ചെയ്ത് വിദേശത്തേക്ക് കടത്തുന്നു. പിടിക്കപ്പെടുന്നവർ വർഷങ്ങളായി അവിടെ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. പിടിയിലായ ഡെന്നി കഴിഞ്ഞ ഫെബ്രുവരിയിൽ ബാങ്കോക്കിൽ നിന്നും കേരളത്തിലേക്ക് ഹൈബ്രിഡ് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ എറണാകുളത്ത് കസ്റ്റംസ് പിടിയിലായിരുന്നു. രണ്ട് മാസം മുമ്പ് ജാമ്യത്തിറങ്ങിയ ഇയാൾ വീണ്ടും ലഹരി കടത്തിൽ സജീവമാവുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിലാണ് എയർപോർട്ട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. പിടിയിലായ ജാസിർ അബ്ദുള്ളയെ ചോദ്യം ചെയ്തതിൽ ബാങ്കോക്ക് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന ഇയാളുടെ സംഘത്തിലെ മുഴുവൻ ആളുകളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷച്ചു വരികയാണെന്ന് ജില്ലാ പൊലിസ് മേധാവി ശശിധരൻ പറഞ്ഞു.