നീറ്റ് ചോദ്യപേപ്പർ ചോർച്ച ; മുഖ്യസൂത്രധാരൻ സി ബി ഐ പിടിയിൽ,​ ഏഴാമത്തെ അറസ്റ്റ്

Wednesday 03 July 2024 10:13 PM IST

ന്യൂഡൽഹി : നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐയുടെ നിർണായക അറസ്റ്റ്. മുഖ്യസൂത്രധാരൻ അമൻ സിംഗിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. കേസിൽ സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്. ഹസാരിബാഗിലെ സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖ്,​ പരീക്ഷാ സെന്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരിബാഗിലെ സ്കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത് ഇതുമായി ബന്ധപ്പെട്ടാണ് സ്കൂൾ പ്രിൻസിപ്പലിനെയും പരീക്ഷാ സെന്റർ സൂപ്രണ്ടിനെയുമടക്കം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയിൽ നിന്ന് ഒരു സ്വകാര്യ സ്കൂൾ ഉടമയെ സി,ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ്‌ജലറം സ്കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയിൽ കൃത്രിമം നടത്താൻ 27 വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

നീറ്റ് യു.ജി ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മേയ് അഞ്ചിന് നടത്തിയ പരീക്ഷയിൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണമുയർന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് നിർബന്ധിതമായത്. ഇതിന്റെ തുടർച്ചയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മറ്റു പരീക്ഷകളും മാറ്റിവച്ചിരുന്നു.

Advertisement
Advertisement