ചായയെ ചൊല്ലി തർക്കം: വൃദ്ധൻ കത്രികയ്ക്ക് കുത്തേറ്റ് മരിച്ചു
ആലുവ: ചായ വാങ്ങി നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിനിടെ വൃദ്ധനെ സുഹൃത്ത് കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തി. അയ്യമ്പുഴ പാണ്ടുപാറ സ്വദേശി കൃഷ്ണൻകുട്ടി (70) യാണ് കൊല്ലപ്പെട്ടത്. പ്രതി ഏഴിക്കര കൈതാരം ദേവസ്വം കോളനിയിൽ ശ്രീകുമാറി (62) നെ നാട്ടുകാർ പിടികൂടി ആലുവ പൊലീസിന് കൈമാറി .
ഇന്നലെ പുലർച്ചെ ആറ് മണിയോടെ ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകര കവലയ്‌ക്കും പറവൂർ കവലയ്‌ക്കും മദ്ധ്യേയുള്ള ചിപ്‌സ് കടയ്‌ക്ക് മുമ്പിലായിരുന്നു സംഭവം. ശ്രീകുമാർ ചായ കുടിച്ച് തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് കടയിലേക്കെത്തിയ കൃഷ്ണൻകുട്ടി തനിക്കും ചായ വാങ്ങി തരാത്തതിലുള്ള പരിഭവം പറഞ്ഞ് തർക്കമായത്. ഇരുവരും തമ്മിൽ മൽപ്പിടിത്തമായി. ഇതിനിടെ കൈയിൽ ഉണ്ടായിരുന്ന കത്രിക കൊണ്ട് ശ്രീകുമാർ താഴെ വീണു കിടന്ന കൃഷ്ണൻകുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളികൾ പ്രതിയെ തടഞ്ഞുവച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു.
തോട്ടക്കാട്ടുകര മേഖലയിൽ ആക്രി പെറുക്കി ജീവിക്കുന്നയാളാണ് ശ്രീകുമാർ. വിവിധ സ്റ്റേഷനുകളിൽ പത്തോളം കേസുകളിൽ പ്രതിയാണ്. കടത്തിണ്ണകളിൽ ഉറങ്ങുന്ന ഇവർ തമ്മിൽ ചൊവ്വാഴ്ച രാത്രിയിലും മദ്യ ലഹരിയിൽ അടിപിടി ഉണ്ടായതായി പൊലീസ് പറഞ്ഞു.
കൃഷ്ണൻകുട്ടിയുടെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.