മോദിയുടെ റഷ്യ, ഓസ്ട്രിയ സന്ദർശനം 8 മുതൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് 8 മുതൽ 10വരെ റഷ്യയും ഓസ്ട്രിയയും സന്ദർശിക്കും. പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ക്ഷണപ്രകാരമമുള്ള റഷ്യൻ സന്ദർശനം 8,9 തീയതികളിലാണ്. യുക്രെയിൻ യുദ്ധം തുടങ്ങിയ ശേഷമുള്ള മോദിയുടെ റഷ്യൻ സന്ദർശനത്തിന് ആഗോള പ്രാധാന്യമുണ്ട്.
ഓസ്ട്രിയയിൽ 41 വർഷത്തിന് ശേഷം
മോദി 9ന് ഓസ്ട്രിയയിലെത്തും. 41 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തുന്നത്. തലസ്ഥാനമായ വിയന്നയിൽ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലെ, ചാൻസലർ കാൾ നെഹാമർ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. വ്യവസായ പ്രമുഖരെയും കാണും.മോസ്കോയിലും വിയന്നയിലും ഇന്ത്യൻ പ്രവാസികളുമായും മോദി സംവദിക്കും. അതേസമയം, റഷ്യയിൽ നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ മോദിയും പുട്ടിനും പങ്കെടുക്കും. തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള വേദിയാണിത്. 2021 ഡിസംബർ 6 ന് ന്യൂഡൽഹി ഉച്ചകോടിയിൽ പുട്ടിൻ പങ്കെടുത്തിരുന്നു.
മോദി - പുട്ടിൻ കൂടിക്കാഴ്ചയിൽ പരസ്പര ബന്ധം ശക്തമാക്കാനുള്ള ചർച്ച നടക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. പ്രാദേശിക, ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറും. അഞ്ച് വർഷത്തിനിടെ മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്. 2019 ൽ വ്ലാഡിവോസ്റ്റോക്കിലെ സാമ്പത്തിക കോൺക്ലേവിൽ മോദി പങ്കെടുത്തിരുന്നു.