16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ്
കട്ടപ്പന: ഉപ്പുതറയിൽ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടു പേരെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. അയ്യപ്പൻകോവിൽ നാലകത്ത് മൻസൂർ അലി (47), ലോൺട്രി ചാലുങ്കൽ ശ്രീകുമാർ എന്നു വിളിക്കുന്ന സുനിൽ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. മൂന്നു പേരും സുഹൃത്തുക്കളാണ്. 2022, 2023 വർഷങ്ങളിലാണ് പ്രതികൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. സുനിലും, സാബുവും വീട്ടിൽ വച്ചും മൻസൂർ അലി പെൺകുട്ടി ബാഗ് തുന്നാൻ സ്ഥാപനത്തിൽ എത്തിയപ്പോഴുമാണ് പീഡിപ്പിച്ചത്. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. അദ്ധ്യാപകരുടെ നിർദേശ പ്രകാരം പെൺകുട്ടി പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ മിഥുൻ മാത്യു, ഗ്രേഡ് എസ്.ഐ എസ് സിയാദ്. മോൻ, സി.പി.ഒമാരായ പി.പി. അജേഷ്, ജിജോ വിജയൻ, ജോളി ജോസഫ്, എ.പി. അജിമോൻ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള സാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.