'കുറേ കാരണവന്മാരെ നോക്കാനാണോ അമ്മയിൽ ചേരുന്നത്? അച്ഛൻ കൈപ്പറ്റിയ ആനുകൂല്യങ്ങൾ ആ നടൻ ഓർത്തില്ല'

Sunday 07 July 2024 9:44 AM IST

താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അടുത്തിടെയാണ് ഇടവേള ബാബു മാറിയത്. കാൽനൂറ്റാണ്ടോളം അമ്മയെ നയിച്ച ശേഷമാണ് ആ സ്ഥാനം സിദ്ദിഖിന് കൈമാറി ബാബു ഇടവേളയെടുത്തത്.

ബാബു ഇല്ലാതെ അമ്മ സംഘടന ഇല്ലെന്ന് മമ്മൂട്ടി അടക്കമുള്ളവർ പറഞ്ഞുകഴിഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ അമ്മയുടെ ജനറൽ സെക്രട്ടിയായിരുന്ന സമയത്ത് നടന്ന ചില സംഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.

തന്നേക്കാൾ കൂടുതൽ താൻ 'അമ്മയെ' സ്‌നേഹിച്ചതുകൊണ്ടാകാം അതിലെ പ്രശ്നങ്ങൾ തന്റെ വേവലാതികളായതെന്ന് അദ്ദേഹം പറയുന്നു. ചില യുവതാരങ്ങളുടെ പ്രവൃത്തികൾ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇടവേള ബാബു തുറന്നുപറഞ്ഞു. 'ഒരു പ്രധാന നടന്റെ മകനായ നടൻ. അച്ഛൻ സംഘടനയിൽ നിന്ന് ഇൻഷുറൻസും സഹായവും കൈനീട്ടവുമൊക്കെ വാങ്ങിയിട്ടുള്ളയാളാണ്. നമ്മൾ എന്തിനാണ് അമ്മയിൽ ചേരുന്നത്, കുറേ കാരണവന്മാരെ നോക്കാനാണോയെന്ന് സെറ്റിലിരുന്ന് പറഞ്ഞു. അത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ട്. പുതുതലമുറയ്ക്ക് പഴയ താരങ്ങളെ വില കാണണമെന്നില്ല. എന്നാൽ അവർ എന്താണെന്ന് നമുക്കറിയാം.'- ഇടവേള ബാബു വ്യക്തമാക്കി.

സമൂഹമാദ്ധ്യമങ്ങളിൽ തന്നെ ചിലർ‌ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു മുമ്പ് പറഞ്ഞിരുന്നു. "ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവർക്കും വേണ്ടിയാണ്,​ സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിൽ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആൾക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്."- എന്നായിരുന്നു അദ്ദേഹം സ്ഥാനം ഒഴിയുന്നതിന് മുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Advertisement
Advertisement