മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു

Sunday 07 July 2024 3:33 PM IST

തിരുവനന്തപുരം: പീഡനക്കേസിന് ‌ പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. പെൺകുട്ടികളെ തെങ്കാശിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തൽ നടത്തിയത്. മനു പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.

മനു ഇപ്പോൾ റിമാൻഡിലാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്പോൾ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.

മനു പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നും പിതാവ് നേരത്തെ ആരോപിച്ചിരുന്നു. പെൺകുട്ടിയെ ശുചിമുറിയിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും പിതാവ് പറഞ്ഞു.

കുട്ടി നിലവിളിച്ചപ്പോൾ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ഉപദ്രവിച്ചു. പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു. തെങ്കാശിയിൽ കൊണ്ടുപോയാണ് ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിച്ചത്. ഒരു കുട്ടി രാവിലെ എഴുന്നേറ്റപ്പോഴാണ് മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം രാത്രി മയക്കുമരുന്ന് നൽകി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നിലവിൽ ആറ് പെൺകുട്ടികളാണ് മനുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെങ്കാശിയിൽ ക്രിക്കറ്റ് ടൂർണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങൾ പകർത്തിയതായും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.

ഒന്നര വർഷം മുമ്പ് ഇയാൾക്കെതിരെ ഒരു പെൺകുട്ടി പീഡന പരാതി നൽകിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു.പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും അർദ്ധ നഗ്നചിത്രങ്ങളും മനു സ്വന്തം ഫോണിൽ പകർത്തുന്നത് പതിവായിരുന്നു. ബോഡി ഷെയ്‌പ്പ് അറിയാനായി ബിസിസിഐക്കും കെസിഎയ്‌ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാൾ നഗ്നചിത്രങ്ങൾ എടുത്തിരുന്നത്. എന്നാൽ, ബിസിസിഐയോ കെസിഎയോ ഇത്തരം ചിത്രങ്ങൾ ആവശ്യപ്പെടാറില്ല.

Advertisement
Advertisement