രജൗരിയിൽ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം; സൈനികന് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ സൈനികന് പരിക്കേറ്റു. ഇന്നലെ
പുലർച്ചെ നാലിന് മഞ്ജകോട്ട് പ്രദേശത്തുള്ള ഗലുലി ഗ്രാമത്തിലായിരുന്നു ആക്രമണം.
തുടർന്ന് അരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. കാട്ടിലേക്ക് രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചിരുന്നു.
സി.ആർ.പി.എഫും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ആറ് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിനെ അടക്കം വധിച്ചെന്ന് സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ പൂർണമായി അവസാനിച്ചതിന് ശേഷം മാത്രമേ ഭീകരരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകു എന്നും വ്യക്തമാക്കി. സേനകളുടെ സംയുക്ത ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.
പാരാ കമാൻഡോ യൂണിറ്റിലെ ലാൻസ് നായിക് പ്രദീപ് നായിക്, ഹവിൽദാർ രാജ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്.