ജനങ്ങൾക്ക് ഭരത്‌ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ ഭരത്‌ചന്ദ്രനായി തന്നെ ജീവിക്കുമെന്ന് സുരേഷ് ഗോപി

Monday 08 July 2024 8:58 PM IST

തിരുവനന്തപുരം : ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ താൻ ഭരത്‌ചന്ദ്രനായിത്തന്നെ ജീവിക്കുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരത്ത് നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മിഷണർ സിനിമ ചെയ്യുന്നത് വരെ ജീവിതത്തിൽ 'പോടാ' എന്നൊരു വാക്കുപോലും താൻ പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് സംസാരിക്കാൻ തന്നെ പ്രാപ്തനാക്കിയത് രൺജി പണിക്കരുടെ പേനയും ഷാജി കൈലാസിന്റെ സംവിധാനവുമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. എന്നെ തല്ലാൻ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ് കുമാർ. അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാൻ പറ്റില്ല എന്നു പറഞ്ഞവരുടെ തല്ലല്ല,​ അവരോടൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് റഹ്‌മാനെ പൊക്കിക്കൊണ്ട് നടന്ന സുരേഷ് കുമാർ ആണ് ഇന്ന് കേരളം മുഴുവൻ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാറെന്നും സുരേഷ് ഗോപി പറഞ്ഞു.

അന്ന് റൂമിനകത്ത് പേടിച്ചിരുന്ന് ഫോൺ എടുത്ത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തുനിന്ന് കമ്മിഷണറിലൂടെ ഞാൻ പരിണമിച്ച് വന്നെങ്കിൽ ഇന്ന് സുരേഷ് കുമാർ എന്നെ തല്ലാൻ ആളുകളെ വിട്ടാൽ ആ ആളുകളെയും ഞാൻ തല്ലി ഓടിക്കും. സുരേഷ് കുമാറിന്റെ നെഞ്ചും ഞാൻ ഇടിച്ചു തകർക്കും. അതിലേക്ക് എന്നെ വളർത്തിയത് രൺജി പണിക്കരും ഷാജി കൈലാസുമാണ്.

ഭരത്‌ചന്ദ്രന്റെ ശുണ്ഠി എന്റെ രക്തത്തിൽ അല്ല,​ ഹൃദയത്തിലുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഭരത്‌ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കിൽ ഞാൻ ഭരത്‌ചന്ദ്രനായി തന്നെ ജീവിക്കും. ഭരത് ചന്ദ്രനായി പെരുമാറും,​ ഭരത് ചന്ദ്രനായി എന്റെ ഉത്തരവാദിത്വം നിർവഹിക്കും. ഭരത് ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനൽകുകയാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു.