ചിരങ്ങരയിലെ സ്വർണക്കവർച്ച : നടുക്കം മാറാതെ ദമ്പതികൾ

Wednesday 10 July 2024 1:52 AM IST


ചാലക്കുടി: തങ്ങളുടെ വീട്ടിൽ നടന്ന സ്വർണാഭരണ കവർച്ചയിൽ ഇനിയും നടുക്കം വിട്ടുമാറാതെ ചിറങ്ങരയിലെ പ്രകാശൻ - സുനിത ദമ്പതികൾ. 35 പവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതിൽ വിങ്ങിപ്പൊട്ടുകയാണ് എസ്.എൻ.ഡി.പി ശാഖയിലെ വനിതാസംഘം പ്രവർത്തക കൂടിയായ സുനിത. വിവരം അറിഞ്ഞ പത്മതീർത്ഥം വീട്ടിലെത്തിയ ബന്ധുക്കളെ സ്വീകരിച്ചത് സുനിതയുടെ നിലവിളിയായിരുന്നു. മൂത്തമകൾ ഐശ്വര്യയുടേതായിരുന്നു മുപ്പത് പവനോളം ആഭരണങ്ങൾ. തൊട്ടടുത്ത മുറിയിൽ നടന്ന കവർച്ച വീട്ടുകാർ അറിയാതെ പോയത് ഒരുവിധത്തിൽ ഉപകാരമായെന്ന് അയൽവാസികൾ പറയുന്നു. സംഭവം നടക്കുന്ന നേരത്ത് ആരെങ്കിലും അടുത്തു ചെന്നാൽ മോഷ്ടാക്കൾ വെറുതെ വിടില്ലായിരുന്നുവെന്നാണ് ആളുകളുടെ അഭിപ്രായം. റെയിൽവേ മേസ്തിരി സ്ഥാനത്ത് നിന്നും വിരമിച്ച പ്രകാശൻ ആരോഗ്യപരമായി മോശം അവസ്ഥയിലാണ്. രണ്ട് ദിവസമായി പല യാത്രകളിലായതിനാൽ ഇയാളും ഭാര്യയും ഏറെ ക്ഷീണിതരുമായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ ഇരുവരും രാത്രിയിൽ നേരത്തെ ഉറങ്ങാനും കിടന്നു. രാവിലെ മുതൽ പേരാമ്പ്രയിലുള്ള ഇളയ മകൾ അനശ്വരയും ഭർത്താവ് ധനീഷുമാണ് വീട്ടിലുണ്ടായിരുന്നത്. അഛനും അമ്മയും എത്തിയതോടെ അവർ തിരിച്ചു പോവുകയും ചെയ്തു. പ്രകാശനും സുനിതയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.


പ്രഫഷണൽ സംഘം?
ചിറങ്ങരയിലെ കവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്ന നിഗമനത്തിൽ പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്. രണ്ടിൽ കൂടുതൽ മോഷ്ടാക്കൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പരിസരത്തെ ക്യാമറകൾ അന്വേഷണ സംഘം പരിശോധിച്ച് തുടങ്ങി. കവർച്ച നടന്ന ഭാഗത്ത് മണം പിടിച്ച പൊലീസ് നായ റോഡിലൂടെ കുറെ നേരം ഓടി.

Advertisement
Advertisement