മെഡി. കോളേജിലെ സെക്യൂരിറ്റി മർദ്ദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

Wednesday 10 July 2024 1:58 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനമേറ്റ രോഗി മണ്ണാമൂല പാലത്തിന് സമീപംതോട്ടിൽ മരിച്ച നിലയിൽ.പേരൂർക്കട മണ്ണാമൂല എം.ആർ.എ64 മണി ഭവനിൽ ബാലകൃഷ്ണന്റെ മകൻ ശ്രീകുമാറാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 10നാണ് ശ്രീകുമാറിനെ കണ്ടെത്തിയത്.

സുഹൃത്തായ മനോജിന്റെ മരണവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരുംവഴി തോട്ടിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അപസ്മാര രോഗിയായിരുന്നു ശ്രീകുമാർ. ജൂൺ ആറിനാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ശ്രീകുമാറിനെ മർദ്ദിച്ചത്. ചികിത്സയ്ക്കെത്തിയതായിരുന്നു ഇയാൾ.

സെക്യൂരിറ്റി ജീവനക്കാരനായ ജുനൈദാണ് ശ്രീകുമാറിനെ മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി അന്ന് ഉത്തരവിട്ടിരുന്നു.ജുനൈദിനെ അന്ന് സസ്പെൻഡും ചെയ്തിരുന്നു.

Advertisement
Advertisement