മറിയം റഷീദയെ ഉദ്യോഗസ്ഥൻ ലൈംഗിക താത്പര്യത്തോടെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു , കസ്റ്റഡിയിൽ പൂർണ നഗ്നയാക്കി മർദ്ദിച്ചു
തിരുവനന്തപുരം : സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്. വിജയന് വഴങ്ങാത്തതിലെ നീരസമാണ് ഐ.എസ്.ആർ.ഒ ചാരക്കേസിന് ഇടയാക്കിയതെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നും പിന്നീട് അത് മറയ്ക്കാനായി കൂടുതൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയുമായിരുന്നുവെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
സിബി മാത്യൂസ്, കെ കെ ജോഷ്വാ, ആർ.ബി. ശ്രീകുമാർ, എസ്. വിജയൻ, പി.എസ്. ജയപ്രകാശ് എന്നിവർ ഗൂഢാലോചന നടത്തുകയും വ്യാജരേഖകൾ തയ്യാറാക്കി അനധികൃത അറസ്റ്റുകൾ നടത്തി ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സി.ബി.ഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്. വിജയൻ ശ്രമിച്ചു. ഈ നാലുപേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
മാലിദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടൽ സാമ്രാട്ടിൽ 1994 സെപ്തംബർ മുതൽ താമസിച്ചിരുന്നതായി കണ്ടെത്തി. ഒക്ടോബർ പത്തിന് വിസ കാലാവധി നീട്ടാൻ മറിയം റഷീദയും ഫൗസിയഹസനും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തിയപ്പോൾ, തന്റെ ഓഫീസിലെത്താൻ വിജയൻ ആവശ്യപ്പെട്ടു. മറിയം റഷീദയുടെ വിമാന ടിക്കറ്റും പാസ്പോർട്ടും വാങ്ങിവച്ചശേഷം ഒക്ടോബർ13ന് വിജയൻ അവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിലെത്തിയ വിജയൻ ഫൗസിയയോട് പുറത്ത് പോകാൻ പറഞ്ഞു, തുടർന്ന് മുറിയടച്ച വിജയൻ ലൈംഗിക താത്പര്യത്തോടെ മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാൽ അവർ ചെറുത്തതോടെ പുറത്തുപോയി.
ഹോട്ടൽ രേഖകൾ പരിശോധിച്ചതിൽ നിന്ന് മറിയം ആരെയൊക്കെ ഫോണിൽ വിളിക്കുന്നെന്ന് വിജയൻ ഹോട്ടൽ ജീവനക്കാരോട് അന്വേഷിച്ചു. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനെ വിളിക്കുന്നെന്ന് മനസിലാക്കി. സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ആർ. രാജീവനെയും ഐ.ബി. അസി.ഡയറക്ടറായിരുന്ന ആർ. ബി. ശ്രീകുമാറിനെയും അറിയിച്ചു.
മറിയത്തിന്റെ പാസ്പോർട്ടും ടിക്കറ്റും ഒക്ടോബർ17ന് വിസ കാലാവധി കഴിയുന്നത് വരെ വിജയൻ പിടിച്ചുവച്ചു. കാലാവധി കഴിഞ്ഞും തങ്ങിയതിന് കേസെടുത്തു. ഒക്ടോബർ20ന് മറിയത്തെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. പിറ്റേന്നുമുതൽ ചാരക്കേസ് കഥകൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
പക്ഷേ, അറസ്റ്റ് ചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്.
ശാസ്ത്രജ്ഞനായ ശശികുമാറും മറിയംറഷീദയും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പി.എസ്.എൽ.വി ക്രയോജനിക് സാങ്കേതികവിദ്യ അടങ്ങിയ രേഖകൾ പുറത്തുപോയെന്നും ആരോപിച്ച് രാജീവനും ശ്രീകുമാറും വിജയനും ചേർന്ന് മറിയം റഷീദയെയും ശശികുമാറിനെയും പ്രതിയാക്കി കേസെടുക്കാൻ തീരുമാനിച്ചു. നവംബർ 14ന് സിബിമാത്യൂസിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സിബിമാത്യൂസിന്റെ നിർദ്ദേശ പ്രകാരമാണ് ഡി.ശശികുമാർ, കെ.ചന്ദ്രശേഖർ, നമ്പിനാരായണൻ, എസ്.കെ.ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്തത്. വിജയനും എസ്.ഐ ആയിരുന്ന തമ്പി.എസ്. ദുർഗ്ഗാദത്തും ക്രൂരമായി മർദ്ദിച്ചെന്ന് ജയിലിൽ സന്ദർശിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകനോട് മറിയംറഷീദ പറഞ്ഞിരുന്നു.ഇതും മൊഴിയായി. പൂർണ്ണ നഗ്നയാക്കി കൈകൾ പിന്നിലാക്കി ജനലിനോട് ചേർത്ത് കെട്ടി തടിക്കസേര കൊണ്ട് കാലിന്റെ മുട്ടിൽ അടിച്ചു. കസേര ഒടിഞ്ഞു പോയി.കാലുകൾ മറിയം കാട്ടിത്തന്നെന്നും ഹൃദയഭേദകമായിരുന്നു അതെന്ന് മാദ്ധ്യമപ്രവർത്തകന്റെ മൊഴിയിലുണ്ട്.
1994 നവംബർ 30ന് അറസ്റ്റ് ചെയ്ത നമ്പിനാരായണനെ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഗസ്റ്റ് ഹൗസിൽ വച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ ഐ. ബി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മർദ്ദനത്തിൽ കുഴഞ്ഞുവീണ് അവശനായ നമ്പിനാരായണനെ ചികിത്സിക്കാൻ ഡോക്ടറെ കൊണ്ടുവന്നത് താനാണെന്ന് റിട്ട. എസ്.പി ബേബി ചാൾസ് മൊഴി നൽകി. ഗുരുതരമായ അവസ്ഥയിലാണെന്നും ഇനി മർദ്ദിച്ചാൽ മരിച്ചു പോകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി. കാൽമുട്ടിന് താഴെ നീരും രക്തം കട്ടപിടിച്ച പാടുകളുമുണ്ടായിരുന്നു. രണ്ട് ദിവസമായി പോലീസ് ഉറങ്ങാനോ ഇരിക്കാനോ അനുവദിച്ചില്ലെന്ന് നമ്പിനാരായണൻ പരാതി പറഞ്ഞതായി ഡോക്ടർ മൊഴിനൽകി.
1994ലാണ് പൊലീസ് ചാരക്കേസുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. നമ്പിനാരായണനെ അടക്കം പ്രതികളാക്കി. 2018ൽ നമ്പി നാരായണൻ ഇതുചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ നൽകിയ കേസിൽ 2021 ഏപ്രിൽ15ന് അനുകൂലമായ വിധിയുണ്ടായി. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിയമിതമായ ജസ്റ്റിസ് ജെയിൻ കമ്മിഷനാണ് ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ശുപാർശ ചെയ്തത്. സി. ബി.ഐ ഡൽഹി യൂണിറ്റാണ് അന്വേഷിച്ചത്.