വിഴിഞ്ഞം: മത്സ്യത്തൊഴിലാളി പ്രശ്നം 7 തവണ ചർച്ച ചെയ്തു

Thursday 11 July 2024 1:20 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിയോജിപ്പുള്ള മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് വിവിധ സംഘടനകളുമായി ഏഴ് പ്രാവശ്യം ചർച്ച നടത്തിയതായി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു.

ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ച് നടപ്പാക്കും. ഹാർബറുമായി ബന്ധപ്പെട്ട് കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി 1.74 കോടി ചെലവഴിച്ചു. 1000 സൗജന്യ കുടിവെള്ള കണക്ഷനുകൾ നൽകി. ഭവനനിർമാണത്തിനായി ശേഷിക്കുന്ന 542 പേരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചു. പത്ത് ഹാർബറുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു . 15 ഹാർബറുകളിൽ കെൽട്രോൺ മുഖേന സ്ഥാപിക്കും. കേന്ദ്ര -സംസ്ഥാന ധനസഹായത്തോടെ കടലിലേക്കും കരയിലേക്കും ആശയവിനിമയവും നിരീക്ഷണവും നടത്താനാവുന്ന ട്രാൻസ്‌ഫോണ്ടറുകൾ മുഴുവൻ മത്സ്യബന്ധന യാനങ്ങളിലും സ്ഥാപിക്കും.