എട്ടുവയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊന്നു; പ്രതികൾ ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്നവർ

Thursday 11 July 2024 9:35 PM IST

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എട്ട് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. മൂന്ന് ആൺകുട്ടികളാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി മൃതദേഹം കനാലിൽ തള്ളിയെന്നാണ് ആൺകുട്ടികൾ മൊഴി നൽകിയത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കുട്ടികളെല്ലാം ഒരേ സ്കൂളിൽ പഠിക്കുന്നവരാണ്. പെൺകുട്ടി മൂന്നിലും പ്രതികളിൽ രണ്ട് പേർ ആറിലും ഒരാൾ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.

ഞായറാഴ്ച നന്ത്യാൽ ജില്ലയിലെ മുച്ചുമാരി ഗ്രാമത്തിലായിരുന്നു സംഭവം. പാർക്കിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായെന്ന് പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നാട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനയ്ക്കിടെ നായ പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് പോയി. തുടർന്ന് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ ഇവർ കളിക്കാൻ വിളിച്ചുകൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പീഡന വിവരം പെൺകുട്ടി മാതാപിതാക്കളോട് പറയുമെന്ന ഭയത്താൽ കൊലപ്പെടുത്തി കനാൽ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement