തില്ലങ്കേരിക്കെതിരെ പരാതി നൽകിയ മജീദിന്റെ വീടിന് പൊലീസ് കാവൽ

Thursday 11 July 2024 10:07 PM IST

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി കൽപ്പറ്റയിൽ റോഡ് നിയമം ലംഘിച്ചതായി പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ വീടിന് പൊലീസ് സംരക്ഷണം. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം. നൈറ്റ് പട്രോളിംഗ് പൊലീസിന്റെ രജിസ്റ്ററും വച്ചിട്ടുണ്ട്.

അതേസമയം ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ആകാശിനൊപ്പം സഞ്ചരിച്ച, ക്രിമിനൽ കേസുകളിൽ പ്രതിയായ ഷൈജലാണ് കഴിഞ്ഞ ദിവസം രാത്രി വാഹനം പനമരം സ്റ്റേഷനിൽ എത്തിച്ചത്.

രൂപമാറ്റം വരുത്തിയ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരിയും കൂട്ടാളികളും നടത്തിയ യാത്രക്കെതിരെ 9 കേസുകളാണ് മോട്ടോർ വാഹന വകുപ്പ് എടുത്തത്. വാഹനം ഹാജരാക്കാൻ വയനാട് പൊലീസ് ഉടമയോട് ആവശ്യപ്പെട്ടു. കെട്ടിവലിച്ചാണ് വാഹനം സ്റ്റേഷനിൽ എത്തിച്ചത്. വാഹനത്തിന്റെ വലിയ ടയറുകൾ മാറ്റി സാധാരണ ടയറാക്കിയിട്ടുണ്ട്. സ്‌റ്റേഷനിൽ ഹാജരാക്കുമ്പോൾ രജിസ്‌ട്രേഷൻ നമ്പരും ഉണ്ട്. വാഹന ഉടമയായ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ മാത്രമാണ് കേസുകൾ എടുത്തത്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തിട്ടില്ല.

Advertisement
Advertisement