കീർത്തിചക്ര തൊടാൻ പോലും സാധിച്ചില്ല, മരുമകൾ എല്ലാം കൊണ്ടുപോയി; ആരോപണവുമായി അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ

Friday 12 July 2024 12:15 PM IST

ന്യൂഡൽഹി: മരുമകൾക്കെതിരെ ഗുരുതര ആരോപണവുമായി വീരമൃത്യുവരിച്ച ക്യാപ്ടൻ അൻഷുമാൻ സിംഗിന്റെ മാതാപിതാക്കൾ. മരുമകൾ സ്‌മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്ന് അൻഷുമാൻ സിംഗിന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മഞ്ജു സിംഗും പറയുന്നു.


മകന് സർക്കാർ നൽകിയ കീർത്തിചക്രയുമായിട്ടാണ് മരുമകൾ പോയത്. കീർത്തിചക്രയിൽ ഒന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അൻഷുമാന്റെ ചിത്രങ്ങളും ആൽബവും വസ്ത്രങ്ങളുമെല്ലാം മരുമകൾ കൊണ്ടുപോയി. ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രം മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.


സൈനികൻ വീരമൃത്യുവരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ (എൻഒകെ) മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. 'എൻ ഒ കെയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അൻഷുമാന്റെ ഭാര്യ ഇപ്പോൾ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല, വിവാഹം കഴിഞ്ഞ് അഞ്ച് മാസമേ ആയിട്ടുള്ളൂ, കുട്ടിയില്ല. ചുമലിൽ മാലയിട്ട് തൂക്കിയിരിക്കുന്ന മകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ കൈവശമുള്ളു. അതുകൊണ്ടാണ് എൻ ഒ കെയുടെ മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്.

രക്തസാക്ഷിയുടെ ഭാര്യ കുടുംബത്തിൽ തുടരുന്നതനുസരിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. മറ്റ് മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ എൻ ഒ കെയും നിയമങ്ങൾ പുനഃപരിശോധിക്കണം,'- മഞ്ജു സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം സിയാച്ചിനിലുണ്ടായ തീപിടിത്തത്തിൽ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവും ഭാര്യയും ചേർന്നാണ് ഏറ്റുവാങ്ങിയത്.

എട്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അൻഷുമാൻ സിംഗിന്റെയും സ്മൃതി സിംഗിന്റെയും വിവാഹം. വിവാഹിതരായി രണ്ട് മാസത്തിന് ശേഷം അദ്ദേഹം സിയാച്ചിനിലേക്ക് പോയത്. മൂന്ന് മാസത്തിന് ശേഷം വീരമ്യത്യു. ഇന്നും അദ്ദേഹം കൂടെയില്ലെന്നതിനോട് തനിക്ക് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലെന്നും നടന്നത് സത്യമല്ലെന്ന് താൻ ചിന്തിക്കാറുണ്ടെന്നും സ്മൃതി സിംഗ് വ്യക്തമാക്കിയിരുന്നു. പുര‌സ്‌കാര വേദിയിൽ തന്റെ ഭർത്താവിന്റെ ധീരപ്രവൃത്തിയെ സ്മരിച്ചുകൊണ്ട് സ്‌മൃതി സിംഗ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു.

'ഞാനൊരു സാധാരണ മരണം വരിക്കില്ലെന്നും നെഞ്ചിൽ ചിഹ്നങ്ങളും നെയിം പ്ളേറ്റ് ഉൾപ്പെടെ അണിഞ്ഞായിരിക്കും മരണമെന്നും അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു. എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. അത് ആദ്യ കാഴ്‌ചയിലെ പ്രണയമായിരുന്നു. അദ്ദേഹം പിന്നീട് ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഞങ്ങളുടേത് ദീർഘദൂര പ്രണയമായിരുന്നു. എട്ടുവർഷം പ്രണയിച്ചതിനുശേഷം വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ വിവാഹിതരായി രണ്ടുമാസത്തിനുശേഷം അദ്ദേഹത്തിന് സിയാച്ചിനിൽ പോസ്റ്റിംഗ് ലഭിച്ചു. ജൂലായ് 18ന് ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചു.

അടുത്ത 50 വർഷം ഞങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സംസാരിച്ചു. ഒരു വീട് വയ്ക്കണം, കുഞ്ഞുങ്ങളുമൊത്ത് ജീവിക്കണം എന്ന് സ്വപ്‌നം കണ്ടു. എന്നാൽ ജൂലായ് 19ന് രാവിലെ എനിക്കൊരു ഫോൺ കോൾ വരികയും അദ്ദേഹം മരണപ്പെട്ടതായി അറിയിക്കുകയും ചെയ്തു.

അടുത്ത ഒരു ഏഴെട്ട് മണിക്കൂറോളം അങ്ങനെയൊരു കാര്യം സംഭവിച്ചതായി ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിച്ചില്ല. ഇന്നും ഞാൻ അതിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. നടന്നത് സത്യമല്ലെന്ന് ഞാൻ ചിന്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ എന്റെ കയ്യിലിരിക്കുന്ന കീ‌ർത്തിചക്ര എന്നെ ഓർമ്മിപ്പിക്കുന്നത് അത് സത്യമാണെന്നാണ്.

അദ്ദേഹം ഒരു ഹീറോയാണ്. അദ്ദേഹം പലതും കൈകാര്യം ചെയ്‌തതിനാൽ നമുക്ക് നമ്മുടെ കുഞ്ഞ് ജീവിതവും കൈകാര്യം ചെയ്യാൻ കഴിയും. അദ്ദേഹം സ്വന്തം ജീവിതവും കുടുംബത്തെയും ത്യജിച്ചത് മറ്റ് കുടുംബങ്ങളെ രക്ഷിക്കാനാണ്'- എന്നായിരുന്നു നിറകണ്ണുകളോടെ സ്‌മൃതി സിംഗ് പറഞ്ഞത്.

Advertisement
Advertisement