'യന്തിരൻ' സിനിമയിൽ മെെക്കൽ ജാക്സൻ പാടേണ്ടതായിരുന്നു'; വെളിപ്പെടുത്തി എ ആർ റഹ്മൻ
പോപ് ഇതിഹാസം മെെക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്തിയെ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി സംഗീതസംവിധായകൻ എ ആർ റഹ്മാൻ. ശങ്കറിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായ 'യന്തിരൻ' സിനിമയിൽ മെെക്കൽ ജാക്സൻ പാടേണ്ടതായിരുന്നുവെന്നും എ ആർ റഹ്മാൻ വെളിപ്പെടുത്തി. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
'മെെക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. അത് അറിയിച്ച് ഒരു മെയിൽ അയച്ചിരുന്നു. പക്ഷേ അഴ്ചകൾ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ആ സമയത്താണ് എനിക്ക് ഓസ്കർ നോമിനേഷൻ ലഭിക്കുന്നത്.പുരസ്കാര പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മെെക്കലിന്റെ മെയിൽ വന്നു. പക്ഷേ പുരസ്കാര പ്രഖ്യാപന നിശയിലേക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തിലായതിനാൽ അപ്പോൾ എനിക്ക് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വരാൻ പറ്റില്ലെന്ന് പറയേണ്ടി വന്നു.
പുരസ്കാര നിശയ്ക്ക് ശേഷം കാണാമെന്ന് ഞാൻ മറുപടി അയച്ചു. അത് അദ്ദേഹം അംഗീകരിച്ചു. അങ്ങനെ ലോസ് ആഞ്ചലസിൽ വച്ച് തമ്മിൽ കണ്ടു. ഒരു വീട്ടിലായിരുന്നു കൂടിക്കാഴ്ച. സംഗീതത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും ഞങ്ങൾ ദീർഘനേരം സംസാരിച്ചു. അദ്ദേഹത്തിന്റെ മക്കളെ എനിക്ക് പരിചയപ്പെടുത്തി തന്നു. വളരെ ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.
ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ മെെക്കൽ ജാക്സനെ കണ്ടത് മുതലുള്ള കാര്യങ്ങൾ ഞാൻ സംവിധായകൻ ശങ്കറിനോട് പങ്കുവച്ചു. അപ്പോൾ മെെക്കൽ യന്തിരനിൽ പാടുമോയെന്നാണ് ശങ്കർ ചോദിച്ചത്. അദ്ദേഹം തമിഴിൽ പാടുമോ എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. ഞാൻ മെെക്കൽ ജാക്സനെ വിളിച്ചു. നിങ്ങളെന്ത് പറഞ്ഞാലും നമ്മൾ ഒരുമിച്ച് അത് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. വീണ്ടും തമ്മിൽ നമ്മൾ കണ്ടുമുട്ടി. എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹം 2009 അന്തരിക്കുന്നു', - എ ആർ റഹ്മൻ