അനന്ത്- രാധിക വിവാഹം ചില്ലുകൊട്ടാരമായി ജിയോ വേൾഡ്
മുംബയ് : അനന്ത്- രാധിക വിവാഹത്തിനായി അണിഞ്ഞൊരുങ്ങി ജിയോ വേൾഡ് കൺവെൻഷൻ സെന്റർ.
ബാന്ദ്ര കുർള കോംപ്ലക്സിൽ 11,08,812 ചതുരശ്ര അടി വിസ്തൃതിയിലാണ് സെന്റർ. അഞ്ച് മോഡുലാർ ഹാളുകളും 25 മീറ്റിംഗ് റൂമുകളും ഒരു ബോൾറൂമും അടങ്ങുന്ന പടുകൂറ്റൻ സെന്റർ. വിവാഹത്തോടനുബന്ധിച്ച് സെന്ററിനോട് ചേർന്ന റോഡുകളിൽ ഇന്നലെ മുതൽ 15 വരെ ഗതാഗത നിയന്ത്രണമുണ്ട്. ഉച്ചയ്ക്ക് ഒന്ന് മുതൽ അർദ്ധരാത്രി വരെയാണ് നിയന്ത്രണം.
വധു രാധികയുടെയും നിത അംബാനിയുടെയും മറ്റും കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങൾ ഏവരുടെയും ശ്രദ്ധ നേടി. ബോളിവുഡ് ഫാഷൻ ഡിസൈനറും വെഡ്ഡിംഗ് പ്ലാനറുമായ മനീഷ് മൽഹോത്രയാണ് രൂപകല്പന. ബോളിവുഡ് സെറ്റ് ഡിസൈനറായ ഒമംഗ് കുമാറിന്റെ നേതൃത്വത്തിൽ വിവാഹ വേദിയായ ജിയോ സെന്ററിനെ ചില്ലുകൊട്ടാരമാക്കി മാറ്റി.
പോപ്പ് തിളക്കം
പോപ്പ് താരങ്ങളായ റിയാന്ന, കാത്തി പെറി തുടങ്ങിയവരുടെ സംഗീത നിശകൾ വിവാഹ പൂർവ ആഘോഷങ്ങൾക്ക് തിളക്കം നൽകി. ജൂലായ് 5ന് നടന്ന സംഗീത് ചടങ്ങിൽ പാടാനെത്തിയ ഗായകൻ ജസ്റ്റിൻ ബീബറിന് ഒരു കോടി ഡോളർ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്.
വാടകയ്ക്ക് 100 വിമാനങ്ങൾ
കലാ, കായിക താരങ്ങൾ, വ്യവസായികൾ തുടങ്ങി അനന്ത്- രാധിക വിവാഹത്തിനായി വൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരാണ് എത്തിയത്.
ഇതോടനുബന്ധിച്ച് മുംബയ് നഗരത്തിലും വലിയ നിയന്ത്രണങ്ങളാണുള്ളത്. ട്രാഫിക് നിയന്ത്രണങ്ങൾ, പുതിയ വാഹനങ്ങൾ, എല്ലാം ഇതിനോടകം ചർച്ചയായി. അതിഥികളെ എത്തിക്കുന്നതിനായി 100 വിമാനങ്ങളാണ് മുകേഷ് അംബാനി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇതിൽ തന്നെ മൂന്ന് ഫാൽക്കൻ 2000 ജെറ്റുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മൂന്ന് വിമാനങ്ങൾക്ക് മാത്രം കോടികളാണ് ചെലവ്. വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. വാടകയ്ക്ക് എടുത്തിട്ടുള്ള വിമാനങ്ങൾ സർവീസുകൾ നടത്തിക്കൊണ്ടേയിരിക്കും.
ഈ വർഷം ആദ്യം ഗുജറാത്തിലെ ജാംനഗറിൽ നടന്ന മൂന്ന് ദിവസത്തെ വിവാഹ നിശ്ചയ ആഘോഷങ്ങൾക്കും സമാന സജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഒന്നിലധികം വിമാനങ്ങളും പ്രൈവറ്റ് ജെറ്റുകളും വാടകയ്ക്ക് എടുത്തിരുന്നു. ജാംനഗറിലെ വിമാനത്താവളത്തിന് പത്ത് ദിവസത്തേക്ക് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവിയും നൽകിയിരുന്നു.
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന് സമീപത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
പല പ്രദേശങ്ങളിലും വഴി തിരിച്ചുവിടും
കഴിഞ്ഞ 5ന് ഇത് സംബന്ധിച്ച നിർദ്ദേശം ട്രാഫിക് പൊലീസ് നൽകിയിരുന്നു.
15 വരെയാണ് നിയന്ത്രണം