ആർ.എസ്.എസ് ത്രിദിന പ്രാന്ത പ്രചാരക് ബൈഠക് തുടങ്ങി
ന്യൂഡൽഹി: ശതാബ്‌ദി ആഘോഷത്തിന് മുന്നോടിയായി സംഘടനയിൽ വരുത്തേണ്ട മാറ്റങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്യുന്ന ആർ.എസ്.എസ് ത്രിദിന അഖിലേന്ത്യ പ്രാന്ത പ്രചാരക് ബൈഠക് ജാർഖണ്ഡിലെ റാഞ്ചിയിൽ ആരംഭിച്ചു.
ഉടൻ നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സുപ്രധാന നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് സംസ്ഥാന നേതൃ നിരയിൽ വരുത്തേണ്ട മാറ്റങ്ങളും സമ്മേളനം ചർച്ച ചെയ്യും. ബി.ജെ.പി ചുമതലയിലേക്ക് മാറേണ്ട നേതാക്കളെയും തീരുമാനിക്കും.
ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും രാജ്യത്തുടനീളമുള്ള 46 മേഖലകളിൽ നിന്നുള്ള എല്ലാ പ്രാന്ത പ്രചാരക്‌മാരും സഹ പ്രാന്ത പ്രചാരക്‌മാരും ക്ഷേത്ര പ്രചാരക്‌മാരും യോഗത്തിൽ പങ്കെടുക്കുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, പാർട്ടി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തേക്കും.