പ്രവാസികളെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ്; നൂറുപേർക്ക് നഷ്ടമായത് 10 കോടി രൂപ

Saturday 13 July 2024 8:21 AM IST

തൃശൂർ: സാമ്പത്തിക തട്ടിപ്പിൽ പത്തുകോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതിയുമായി പ്രവാസികൾ. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്.

നൂറുപേരിൽ നിന്നായി പത്തുകോടി രൂപയാണ് തട്ടിയെടുത്തത്. ഒരുലക്ഷം രൂപമുതൽ 35 ലക്ഷംവരെ നഷ്ടപ്പെട്ടവരുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതൽ മുതലുമില്ല പലിശയുമില്ല എന്ന അവസ്ഥയാണെന്ന് തട്ടിപ്പിനിരയായ പ്രവാസികൾ പറയുന്നു. പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും നിക്ഷേപകർ ആരോപിക്കുന്നു.

വിദേശത്ത് ജോലി ചെയ്ത സമ്പാദ്യമാണ് നിക്ഷേപിച്ചതെന്നും തുടക്കത്തിൽ പലിശ ലഭിച്ചിരുന്നുവെന്നും പിന്നീട് ഒരു വിവരവും ഇല്ലാതായെന്നും പരാതിക്കാർ പറയുന്നു. വിധവകൾക്ക് പെൻഷൻ അടക്കമുള്ള പദ്ധതികൾ കണ്ടാണ് കമ്പനിയെ വിശ്വസിച്ചതെന്നും തട്ടിപ്പിരയായവർ പറഞ്ഞു. 2018- 2019 കാലത്താണ് ഇതിൽ ചിലർ പൈസ നിക്ഷേപിച്ചത്. കമ്പനിയ്ക്ക് ലൈസൻസ് ഇല്ലാതിരുന്ന സമയത്താണ് തങ്ങളിൽ നിന്ന് പണം വാങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു.

തൃശൂർ ജില്ലയിൽ സൈബർ തട്ടിപ്പുകളും വ്യാപകമാവുന്നവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഈ വർഷം സിറ്റി -റൂറൽ പൊലീസ് പരിധികളിലായി ജനുവരി മുതൽ ജൂലായ് വരെ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 32 കോടിയോളം രൂപയാണ്. രജിസ്റ്റർ ചെയ്ത 314 കേസുകളിൽ 27 കോടിയോളം രൂപ നഷ്ടപ്പെട്ടു. സിറ്റി പരിധിയിൽ 190 കേസും റൂറൽ പരിധിയിൽ 124 കേസും രജിസ്റ്റർ ചെയ്തു. റൂറൽ പരിധിയിൽ 19 പേർ അറസ്റ്റിലായി.

റൂറൽ പരിധിയിൽ ആയിരത്തിലേറെ പരാതികളും ലഭിച്ചിട്ടുണ്ട്. വ്യാജ ലിങ്കുകൾ അയച്ച് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന രീതിയും ഷെയർമാർക്കറ്റ് പോലുള്ള വ്യാപാരതട്ടിപ്പുകളും വ്യാപകമാണ്. ഒ.ടി.പി ഷെയർ ചെയ്ത് പണം തട്ടുന്ന ഒ.ടി.പി തട്ടിപ്പ് രീതിയിലൂടെ പണം നഷ്ടപെടുന്നവരും ഏറെയാണ്. അതിനിടെ വ്യാജ പൊലീസ് ഓഫീസർ ചമഞ്ഞ് 16.41 ലക്ഷം തട്ടിയ സംഭവവുമുണ്ടായി. ഇത്തരത്തിൽ ഒരു വ്യക്തിക്ക് മാത്രമായി നഷ്ടമായത് 2.17 കോടിയാണ്. ഇതിൽ തിരിച്ചെടുക്കപ്പെട്ട തുക 9.50 ലക്ഷം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Advertisement
Advertisement