വീണ്ടും മുന്നേറ്റം തുടർന്ന് ഇന്ത്യാ സഖ്യം; മൂന്ന് സീറ്റുകളിൽ വിജയം, ഏഴിടങ്ങളിൽ ലീഡ്
ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലായി നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ഒരുങ്ങി ഇന്ത്യാ സഖ്യം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിലും അയൽ സംസ്ഥാനമായ ഹിമാചൽപ്രദേശിലും ഉൾപ്പടെ മൂന്ന് സീറ്റുകളിൽ ഇന്ത്യാ സഖ്യം വിജയം ഉറപ്പിച്ചുകഴിഞ്ഞു. കൂടാതെ മറ്റ് ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം,എൻഡിഎ ബീഹാർ ഉൾപ്പടെയുളള രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ഡെഹ്റ വിജയിച്ച് കോൺഗ്രസിന്റെ ആദ്യവിജയം ഉറപ്പിച്ചിരിക്കുകയാണ്. മറ്റ് ഇന്ത്യൻ ഘടകകക്ഷികളായ ടിഎംസിയും ഡിഎംകെയും ഒമ്പത് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.ഹിമാചൽപ്രദേശിലെ ഹമിർപൂരിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ബീഹാറിലെ റുപൗലിയിൽ ജെഡിയുവും ലീഡ് ചെയ്യുന്നുണ്ട്.
മദ്ധ്യപ്രദേശിലെ ഒരു സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിൽ. ഉത്തരാഖണ്ഡിൽ രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിലാണ്. തമിഴ്നാട്ടിലെ വിക്രവാണ്ടി മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി അണ്ണിയൂർ ശിവ വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ മുപ്പത്തിയേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആംആദ്മി സ്ഥാനാർത്ഥി മോഹീന്ദർ ഭഗത് വിജയിച്ചത്. എംഎൽഎയായിരിക്കേ ബിജെപിയിൽ ചേർന്ന ശീതൾ അംഗുർലാൽ കനത്ത പരാജയം ഏറ്റുവാങ്ങി.പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ടിഎംസി സ്ഥാനാർത്ഥികൾ വൻ വ്യത്യാസത്തിൽ ലീഡ് ചെയ്യുകയാണ്.
ബീഹാർ, പശ്ചിമബംഗാൾ, തമിഴ്നാട്, മദ്ധ്യപ്jദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ്എന്നീ സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കാണ് ബുധാനാഴ്ച വോട്ടെടുപ്പ് നടന്നത്.