കൊച്ചിയിലെ 14കാരന്റെ മരണത്തിന് കാരണം ഓൺലൈൻ ഗെയിം, പൊലീസ് അന്വേഷണം തുടങ്ങി
നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചതിന് പിന്നിൽ മൊബൈൽ ഫോൺ ഗെയിമാണെന്ന് സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ ആഗ്നൽ ജെയ്മിയെയാണ് (15)വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ സമയം മുറി അടച്ചിട്ടിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടിത്തുറന്നപ്പോൾ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി വായിൽ സെല്ലോ ടേപ്പും പതിച്ചിരുന്നു. മഴക്കോട്ടും ധരിച്ചിരുന്നു. ഇതാണ് ഓൺലൈൻ ഗെയിം 'ടാസ്കി"ന്റെ ഭാഗമായി തൂങ്ങിയതാകാമെന്ന സംശയത്തിന് കാരണം.
കപ്രശേരി ഐ.എച്ച്.ആർ.ഡി സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആഗ്നൽ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുംവരെ സന്തോഷവാനായിരുന്നെന്ന് അദ്ധ്യാപകരും സഹപാഠികളും പറഞ്ഞു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. പിതാവ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന സമയവും മൊബൈൽ ഫോണിലെ ഓൺലൈൻ ഗെയിം ഓൺ ആയിരുന്നു. മാതാവ് ജിനിയുടെ ഫോണാണ് കുട്ടി ഉപയോഗിക്കുന്നത്. ഇതിൽ ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകിട്ട് കപ്രശേരി ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.