കൊവിഡ് മാറിയിട്ടില്ല, ആഴ്ച തോറും മരിക്കുന്നത് 1700 പേർ, മുന്നറിയിപ്പുമായി ഡബ്ല്യു എച്ച് ഒ
ന്യൂഡൽഹി : കൊവിഡ് ബാധിച്ച് ലോകത്ത് ആഴ്‌ച തോറും 1700 പേർ വരെ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക് -കാറ്റഗറിയിൽ വരുന്ന ആളുകൾ കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്ന് തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ഏറ്റവും അപകട സാദ്ധ്യതയുള്ള വിഭാഗങ്ങളായ ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിലുള്ളവർക്കും ഇടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരുവിഭാഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ കൊവിഡ് വാക്സിൻ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏഴുദശലക്ഷത്തോളം പേരാണ് രോഗം ബാധിച്ച് മരിച്ചത്.
വൈറസ് നിരീക്ഷണം നിലനിർത്താനും പരിശോധനകൾ, ജനങ്ങൾക്ക് ചികിത്സകൾ, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർത്ഥിച്ചു.