സിദ്ദീഖും സംഘവും 'സാധനം' കടത്തുന്നത് റെഡ് മാരുതി സ്വിഫ്റ്റിൽ, എക്‌സൈസ് കയ്യോടെ പൊക്കി

Sunday 14 July 2024 4:23 PM IST

കോഴിക്കോട്: മലാപ്പറമ്പിൽ 20 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി. കൊയിലാണ്ടി ചെമ്പനോട് സ്വദേശി സിദ്ദീഖ് ഇബ്രാഹിം (32) , വടകര മരുതോങ്കര സ്വദേശി റംസാദ്.പി.എം (38), കൂത്താളി സ്വദേശി മുഹമ്മദ് അസ്ലം (28 ) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിന് എക്‌സൈസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന റെഡ് മാരുതി സ്വിഫ്റ്റ് കാറിൽ രണ്ട് ചാക്കിലായിട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ എക്‌സൈസ് സംഘത്തിന്റെ വലയിലായത്.

കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.രാജീവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് സിറ്റിയിലെ കഞ്ചാവ് കച്ചവടത്തിന്റെ പ്രധാന കണ്ണിയായ പെരുമണ്ണ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തുണിയിൽ നിന്നുമാണ് കഞ്ചാവ് കാസർകോട് എത്തിക്കുന്നതെന്നും അവിടുന്ന് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഞ്ചാവ് എത്തിക്കുന്നതിന്റെ സൂത്രധാരൻ കാസർകോട് നീലേശ്വരം സ്വദേശി ആണെന്നും സംശയിക്കുന്നു.

പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അറിയിച്ചു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബിൽജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഹാരിസ്.എം, സഹദേവൻ.ടി.കെ, പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺകുമാർ, ഷാജു.സി.പി, ജലാലുദ്ദീൻ.എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രസൂൺ കുമാർ, അഖിൽ.എ.എം , രജിൻ.എം.ഒ , സതീഷ്.പി.കെ, ജിത്തു , സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ബിബിനീഷ്.എം.എം എന്നിവർ ഉണ്ടായിരുന്നു.

Advertisement
Advertisement