വിജയ്യും ദുൽഖറും ഏറ്റുമുട്ടുന്നു
ആരാധകരെ ആവേശഭരിതരാക്കി വിജയ്, ദുൽഖർ സൽമാൻ ചിത്രങ്ങൾ ഏറ്റുമുട്ടുന്നു. വിജയ്യുടെ ഗോട്ട് സെപ്തംബർ 5നും ദുൽഖറിന്റെ ലക്കി ഭാസ്കർ 7 നും റിലീസ് ചെയ്യും. അതിനാൽ ഇരുതാരങ്ങളുടെ ആരാധകർ വൻ പ്രതീക്ഷയിലാണ്. തമിഴ് നടന്മാരിൽ കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള നടനാണ് വിജയ്. ലിയോയ്ക്കുശേഷം റിലീസ് ചെയ്യുന്ന വിജയ് ചിത്രമാണ് ഗോട്ട്.ഗോട്ടിലും ലക്കി ഭാസ്കറിലും മീനാക്ഷി ചൗധരിയാണ് നായിക.
വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്) ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്നു. വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നുണ്ട്. ഛായാഗ്രഹണം: സിദ്ധാത്ഥ് ന്യൂണി,യുവൻ ശങ്കർ രാജയാണ് സംഗീതം.എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിൽ കൽപാത്തി എസ് .അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രീഗോകുലം മൂവീസ് ആണ് കേരളത്തിൽ വിതരണം.
ദുൽഖർ സൽമാൻ നായകനായി വെങ്കിട് അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ.1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ലക്കി ഭാസ്കർ എന്ന പീരീഡ് ഡ്രാമയിൽ ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.
സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി. വി പ്രകാശ് കുമാറും, ദൃശ്യങ്ങളൊരുക്കുന്നത് നിമിഷ് രവിയുമാണ്. സിതാര എന്റർടെയ്ൻമെന്റ് , ഫോർച്യൂൺ ഫോർ സിനിമാസ് എന്നീ ബാനറിൽ സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തുന്നു.