മോർച്ചറിക്കു മുന്നിൽ നിറകണ്ണുകളോടെ മേയർ

Monday 15 July 2024 11:04 PM IST

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ജോയിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ വിങ്ങിപ്പൊട്ടി മേയർ ആര്യ രാജേന്ദ്രൻ. സി.കെ.ഹരീന്ദ്രൻ എം.എൽ.എയോട് സംസാരിക്കുന്നതിനിടെയാണ് മേയർ വികാരാധീനയായത്. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ജോയിയെ രക്ഷിക്കാനായില്ലെന്നും

വൈകിയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നെന്നും ആര്യ എം.എൽ.എയോട് പറഞ്ഞു. നഗരസഭ സാദ്ധ്യമായതെല്ലാം ചെയ്തെന്ന് ഹരീന്ദ്രൻ ആശ്വസിപ്പിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേയർ ആര്യ രാജേന്ദ്രൻ, ഇന്നലെ പോസ്റ്റ്മോർട്ടത്തിനും ജോയിയുടെ വീട്ടിലെ സംസ്കാര ചടങ്ങുകൾക്കും ശേഷമാണ് മടങ്ങിയത്. അത്യാവശ്യം ഒഴികെയുള്ള എല്ലാക്കാര്യങ്ങളും മാറ്റിവച്ചാണ് മേയർ സ്ഥലത്തുണ്ടായിരുന്നതെന്ന് നഗരസഭ അധികൃതർ പറഞ്ഞു.

17 സ്ഥലത്ത് മാലിന്യ ട്രാപ്പ് വച്ചിരുന്നു. ശക്തമായ ഒഴുക്ക് വർദ്ധിച്ചതിനാൽ നഗരസഭയിലെ എല്ലാ വാർഡുകളിലെയും തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി മേയർ പറഞ്ഞു. നിർദ്ധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം നൽകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും സി.കെ.ഹരീന്ദ്രൻ പറഞ്ഞു.

Advertisement
Advertisement