'സംഗീതബോധം മാത്രം പോര അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം'; ആസിഫിനെ പിന്തുണച്ച് നാദിർഷായും
'മനോരഥങ്ങളു'ടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ വിവാദത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് കൂടുതൽ സിനിമാതാരങ്ങൾ രംഗത്ത്. ആസിഫ് അലിയെ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ അപമാനിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണിത്. എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമാണ് മനോരഥങ്ങൾ.
'സംഗീതബോധം മാത്രം പോര അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം' എന്നാണ് നടനും സംവിധായകനും ഗായകനുമായ നാദിർഷ ഫേസ്‌ബുക്കിൽ കുറിച്ചത്. പ്രചാരണസമയത്തെ ആസിഫിനൊപ്പമുള്ള ചിത്രം നടൻ മുകേഷും പങ്കുവച്ചിരുന്നു. കുടുംബത്ത് കാണിച്ചാൽ മതി. ഒരു പൊതുവേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കിൽ അത്രമേൽ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ...എന്നായിരുന്നു നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ട്രെയിലർ ലോഞ്ചിംഗ് പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം വാങ്ങിയ രമേശ് സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ഏൽപ്പിച്ചു. പിന്നാലെ ജയരാജ് രമേശ് നാരായണന് പുരസ്‌കാരം നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.