മലിവാളിനെ ആക്രമിച്ചെന്ന കേസ് : ബിഭവിനെതിരെ കുറ്റപത്രം
ന്യൂഡൽഹി: സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ നരഹത്യാശ്രം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്‌ത്രീകളുടെ അന്തസ് ഹനിക്കുന്ന പ്രവൃത്തി ബിഭവിൽ നിന്നുണ്ടായെന്ന് ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു. സ്വാതി മലിവാളിന്റെ വിശദമായ മൊഴി അടക്കമുള്ള 1000ൽപ്പരം പേജുള്ള കുറ്റപത്രം ഡൽഹി തീസ് ഹസാരി കോടതിയിലാണ് സമർപ്പിച്ചത്. അതേസമയം, കേസിൽ ബിഭവിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ജൂലായ് 30 വരെ കോടതി നീട്ടി.
മേയ് 13ന് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിനിരയായെന്നാണ് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാളിന്റെ പരാതി. യാതൊരു പ്രകോപനവുമില്ലാതെ ബിഭവ് മുഖത്തടിച്ചെന്നും തൊഴിച്ചെന്നും ആരോപിച്ചു. എന്നാൽ, അറസ്റ്റ് നിയമവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണെന്ന് ബിഭവ് വാദിക്കുന്നു. മലിവാൾ മുഖ്യമന്ത്രിയുടെ വീടിനോട് ചേർന്ന ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണമുണ്ടായില്ലെന്നും ഡൽഹി ഹൈക്കോടതിയിൽ പരാതിപ്പെട്ടിരുന്നു.