ആശ്വാസ നടപടികൾ വേഗത്തിലാക്കണം

Saturday 20 July 2024 12:35 AM IST

പതിവില്ലാത്തവിധം ഇക്കുറി കടന്നുവന്ന വരൾച്ചയ്ക്കും കഠിന വേനലിനും ശേഷമെത്തിയ കാലവർഷം സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച് തുടരുകയാണ്. ഒട്ടുമിക്ക ജില്ലകളും പ്രളയസമാനമായ സ്ഥിതി നേരിടുന്നുണ്ട്. വടക്കൻ ജില്ലകളിലാണ് പേമാരി ഏറ്റവും ദുരിതം വിതച്ചിരിക്കുന്നത്. ദിവസങ്ങളായി അവിടങ്ങളിൽ പേമാരി തുടരുകയാണ്. അതിതീവ്രമെന്നു വിശേഷിപ്പിക്കാവുന്ന മഴയാണ് പലേടത്തും. ജലാശയങ്ങൾ നിറഞ്ഞുകവിഞ്ഞു. പാടങ്ങളും തോടുകളും ആറുകളുമെല്ലാം വെള്ളപ്പൊക്കത്തിലാണ്. പുറത്തിറങ്ങാൻ പറ്റാത്ത വിധം ആളുകൾ വീടുകളിൽത്തന്നെ കുടുങ്ങിപ്പോകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചയായി അടഞ്ഞുകിടക്കുന്നു. കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടമുറിയാതെ പെയ്യുന്ന മഴ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുന്നു. വെള്ളം മൂടിക്കിടക്കുന്നതിനാൽ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ പോലുമായിട്ടില്ല. വെള്ളം ഇറങ്ങിയിട്ടുവേണം ഈ പ്രക്രിയ തുടങ്ങാൻ.

പലർക്കും വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭാഗികമായി തകർന്ന വീടുകളും നിരവധിയാണ്. കൃഷിനാശമാകട്ടെ വളരെ വലിയ തോതിലാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടുത്ത വേനലിൽ 304 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചുവെന്നായിരുന്നു കണക്ക്. കാലവർഷത്തിലെ കൃഷിനാശം കൂടി ചേർക്കുമ്പോൾ നഷ്ടം ഇരട്ടിയിലധികമാകും. സ്വതവേ തകർന്നുകിടന്നിരുന്ന റോഡുകൾ കാലവർഷം കൂടിയായപ്പോൾ ഒട്ടും സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. നിരവധി പ്രതികൂല സാഹചര്യങ്ങൾ കാരണം കൃഷിയോട് ആഭിമുഖ്യം കുറയുന്ന കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതികോപങ്ങൾ ഏറ്റവും ബാധിക്കുന്നത് കർഷകരെയാണ്. വിള ഇൻഷ്വറൻസ് ഉൾപ്പെടെ കർഷകർക്കു താങ്ങായി സർക്കാർ നടപടികൾ ഉണ്ടെങ്കിലും യഥാകാലം അവ ലഭിക്കാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കർഷകരുണ്ട്. ഒന്നിനും പണമില്ലാത്ത സർക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ മഴക്കാലവും പുതിയ ബാദ്ധ്യതകൾ അടിച്ചേല്പിക്കുന്നുമുണ്ട്.


ഓരോ കാലവർഷവും കടന്നുപോകുന്നത് നിരവധി പാവപ്പെട്ട കുടുംബങ്ങളെ ഭവനരഹിതരാക്കിയാണ്. ഈ പെരുമഴക്കാലത്തും അനവധി പേരുടെ വീടുകൾ തകർന്നിട്ടുണ്ട്. വീടെന്നു വിശേഷിപ്പിക്കാൻ പോലുമാകാത്ത കുടിലുകളിൽ അന്തിയുറങ്ങുന്നവരുടെ ദുരിതം സർക്കാർ കുാണണം. കൂര നഷ്ടമായവർക്കെല്ലാം എത്രയും വേഗം കിടപ്പാടമൊരുക്കാൻ സർക്കാർ സഹായം കൂടിയേ തീരൂ. മുൻഗണന നൽകിത്തന്നെ ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണ്. കാലവർഷം എത്തിനോക്കുന്നതിനു മുമ്പുതന്നെ സംസ്ഥാനം പലവിധത്തിലുള്ള പകർച്ചവ്യാധികളുടെ പിടിയിലമർന്നിരുന്നു. ഇവയിൽ ഏതെങ്കിലുമൊന്ന് ഇല്ലാത്ത വിടുകൾ ചുരുക്കമാണ്. ആരോഗ്യ സംവിധാനങ്ങൾ പതിന്മടങ്ങു ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രത്യേകിച്ച് പറയേണ്ടതില്ല.


മഴക്കെടുതികൾ നേരിടാൻ മാത്രമായി സംവിധാനങ്ങളില്ല. കെടുതികളിൽപ്പെട്ട് ദുരിതബാധിതർ നട്ടം തിരിയുമ്പോഴാണ് ആശ്വാസ നടപടികൾക്കായി ഔദ്യോഗിക സംവിധാനങ്ങൾ ഓടിപ്പാഞ്ഞു നടക്കുന്നത്. സംവിധാനങ്ങൾ മുൻകൂർ സജ്ജമാണെങ്കിൽ പലർക്കും അത് അനുഗ്രഹമാകും. പരാതികളും ഒഴിവാക്കാൻ കഴിയും.
നിരത്തുവക്കുകളിൽ ചെറിയൊരു കാറ്റിൽ വീഴാൻ നിൽക്കുന്ന മരങ്ങൾ ധാരാളമുണ്ട്. അവയിൽ കുറെയെണ്ണം ഈ മഴയിൽ കടപുഴകി വീഴുകുയും ചെയ്തു. വാഹനങ്ങൾക്കു മേൽ മരം വീണ് മരണങ്ങളും സംഭവിച്ചു. കാലവർഷം തുടങ്ങുംമുമ്പേ പരിശോധന നടത്തി അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയാൽ ആളുകളുടെ ജീവനും സ്വത്തും രക്ഷിക്കാൻ കഴിയും. ഭരണകൂടത്തിന്റെ പ്രാഥമിക ചുമതലകളിൽപ്പെടുന്ന കാര്യങ്ങളാണിതൊക്കെ.

Advertisement
Advertisement