മദ്യപിച്ചെത്തിയ ജീവനക്കാർ അസഭ്യം പറഞ്ഞെന്ന പരാതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കെഎസ്ഇബി

Monday 22 July 2024 10:49 AM IST

തിരുവനന്തപുരം: വർക്കല അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ രാത്രിയിൽ മദ്യപിച്ചെത്തി കുടുംബത്തോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകർ. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ബിജു പ്രഭാകർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അയിരൂ‌ർ സ്വദേശി രാജീവാണ് പരാതിക്കാരൻ. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇയാളുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അസഭ്യം പറയുകയായിരുന്നു. ഇതിനെതിരെ രാജീവ് അയിരൂർ പൊലീസിന് പരാതി നൽകി. പൊലീസിൽ ബന്ധപ്പെട്ടതിന്റെ പേരിൽ കുടുംബത്തിന് വൈദ്യുതി പുനഃസ്ഥാപിക്കുന്നില്ലെന്ന് വീണ്ടും പരാതി ഉയരുകയായിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുനഃസ്ഥാപിച്ചത്. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിക്കുന്നുണ്ട്.

ഇതിനുപിന്നാലെ രാജീവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ് കെഎസ്ഇബി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബിയും രംഗത്തെത്തിയിട്ടുണ്ട്. മീറ്റ‍ർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോൾ രാജീവിന്റെ വീട്ടിലേക്ക് പോയ കെടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായ ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിർത്തുകയായിരുന്നു. ഇതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ അവർ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന വ്യാജേന കുടുംബം പരാതി കൊടുക്കുകയായിരുന്നു. എന്നാൽ ഇവരെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി.

Advertisement
Advertisement