കടലിൽ നിന്നും തള്ളുന്നത് ടൺ കണക്കിന് മാലിന്യം

Tuesday 23 July 2024 1:29 AM IST

പരപ്പനങ്ങാടി:ഓരോ കാലവർഷവും കടന്നുപോവുമ്പോൾ പരപ്പനങ്ങാടി കടൽ തീരത്ത് ടൺ കണക്കിന് മാലിന്യങ്ങളാണ് അടിയുന്നത്. ചെരുപ്പുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാവിധ മാലിന്യങ്ങളും ഈ കൂട്ടത്തിൽ പപെടും . കൂട്ടത്തിൽ തേങ്ങയും , ചകിരികളും മരക്കൊമ്പുകളും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽ ക്ഷോഭത്തിൽ പുറംതള്ളിയതാണ് ഇത്തരം മാലിന്യങ്ങളിലേറെയും . പുഴകളിലൂടെ ഒലിച്ചുവരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടൽക്ഷോഭ സമയത്ത് കടൽതന്നെ കരയിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. ചത്തൊടുങ്ങിയ ഇഴജന്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യം മഴയിൽ ചീഞ്ഞളിഞ്ഞതോടെ പ്രദേശം പകർച്ച വ്യാധി രോഗം പരത്തുമെന്ന ഭീതിയിലുമാണ്. രാത്രികാലങ്ങളിൽ ചാക്കിൽ കെട്ടിയും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കടലിലേക്കും പുഴകളിലേക്കും വലിച്ചെറിയുന്നതാണ് ഇത്തരം മാലിന്യങ്ങൾ പുറന്തള്ളാൻ മുഖ്യ കാരണം . ഇത്തരത്തിൽ മാലിന്യം കടലിൽ തള്ളുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണുള്ളത് . പരപ്പനങ്ങാടിയുടെ മറ്റു തിരങ്ങളിലും ഇതേപോലെ മാലിന്യങ്ങൾ അടിഞ്ഞിട്ടുണ്ട്. ചെളിയും മാലിന്യങ്ങളും നിറഞ്ഞു വൃത്തിഹീനമായ ,ടുറിസ്റ്റ് കേന്ദ്രമായ കെട്ടുങ്ങൽബിച്ച് പല സമയങ്ങളിലും പരപ്പനങ്ങാടി നഗരസഭ ജനകിയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട് . എന്നാൽ ഒരു നിമിഷ നേരം കൊണ്ട് വീണ്ടും മാലിന്യ തീരമായി മാറും . ഈ അവസ്ഥക്ക് പരിഹാരം കാണാൻ തീര ദേശത്തു ക്യാമറകൾ സ്ഥാപിക്കുകയേ വഴിയുള്ളുവെന്നു പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകർ പറയുന്നു .
മാലിന്യങ്ങൾക്കൊപ്പം വിറകും നൽകി കടലമ്മ

അതേ സമയം കടൽ തീരത്തു മാലിന്യങ്ങൾ തള്ളുന്നതോടൊപ്പം പരിസരവാസികൾക്ക് വിറകും നൽകി അനുഗ്രഹിക്കുകയാണ് കടലമ്മ . തടിക്കഷ്ണങ്ങൾ, ചകിരി, ഓല ഉൾപ്പെടെയുള്ള വിറകുകളും കടലിലൂടെ തീരത്തെത്തിയതോടെ തീരത്തെ പല പാവപ്പെട്ട കുടുംബങ്ങളും മാലിന്യക്കൂമ്പാരത്തിൽ നിന്നും വിറകുകളും മറ്റും ശേഖരിക്കാൻ ഇവിടങ്ങളിലേക്കു എത്തി . പലരും ലോഡ് കണക്കിന് വിറകുകൾ ശേഖരിച്ചിട്ടുണ്ട്. വിറക് ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് വളരെ അനുഗ്രഹമാണ് ഈ വിറക് ശേഖരം. ശക്തമായി പെയ്ത മഴയെ തുടർന്ന് മലമുകളിൽ നിന്നും കുത്തിയൊഴുകുന്ന മഴ വെള്ളപ്പാച്ചിലിലാണ് മരത്തടികളും മറ്റും പുഴകൾ വഴി കടലിലേക്കെത്തുന്നത് എന്നാണ് തീരദേശ വാസികളായ പഴമക്കാർ പറയുന്നത്

Advertisement
Advertisement