കൊലപാതകം, അച്ഛനും മക്കളും അറസ്റ്റിൽ

Tuesday 23 July 2024 1:47 AM IST

അഞ്ചൽ: ഇടയം സ്വദേശി ഉമേഷിന്റെ (47) മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പ്രതികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉമേഷിന്റെ ബന്ധുവും അയൽക്കാരുമായ ദിനകരൻ (59), ഇയാളുടെ മക്കളായ നിതിൻ (27), രോഹിത് (22) എന്നിവരെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: നിരന്തരം മദ്യപിച്ചെത്തുന്ന ഉമേഷ് നാട്ടിൽ പ്രശ്നക്കാരനായിരുന്നു. അയാൽവാസിയായ ദിനകരനെയും കുടുംബാംഗങ്ങളെയും ഇയാൾ പലപ്പോഴും അസഭ്യം പറയാറുണ്ടായിരുന്നു. മാത്രമല്ല വീട്ടിലെ സ്ത്രീകളെ അസഭ്യം വിളിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. പലതവണ താക്കീത് ചെയ്തെങ്കിലും ആവർത്തിച്ചു. ഇതിനിതിരെ ദിനകരൻ അഞ്ചൽ പൊലീസിൽ പലതവണ പരാതി നൽകി. പൊലീസ് താക്കീത് ചെയ്ത് വിട്ടെങ്കിലും ഉമേഷ് വഴങ്ങിയില്ല. കഴിഞ്ഞമാസം 8ന് ഉമേഷ് മദ്യപിച്ചെത്തി ദിനകരന്റെ ഭാര്യയെ അസഭ്യം വിളിച്ചു. പോകാൻ പലതവണ പറ‌ഞ്ഞിട്ടും കൂട്ടാക്കിയില്ല. തുടർന്ന് ദിനകരനു മക്കളും ചേർന്ന് ഉമേഷിനെ മർദ്ദിച്ചു. പരിക്കേറ്റ ഉമേഷ് പൊലീസ് പരാതി നൽകുകയോ ആശുപത്രിയിൽ ചികിത്സ തേടുകയോ ചെയ്തില്ല. പിന്നീട് അവശനായ ഉമേഷിനെ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പതിനാറാം തീയതി മരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉമേഷിന് മർദ്ദനമേറ്റതായി കണ്ടതോടെയാണ് കൊലക്കുറ്റത്തിന് അഞ്ചൽ പൊലീസ് കേസെടുത്തത്. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement