'ഇന്ന് ഒരു പ്രതീക്ഷയുണ്ട്, വെെകിട്ടോടെ വ്യക്തത വരും'; പരിശോധനയിൽ സംതൃപ്തിയെന്ന് അർജുന്റെ ബന്ധു

Wednesday 24 July 2024 10:49 AM IST

ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി നടത്തിയ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളിൽ സംതൃപ്തിയുണ്ടെന്ന് അർജുന്റെ ബന്ധു ജിതിൻ. സന്നദ്ധ പ്രവർത്തകരെ ഇനി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയുക നാവികസേന അടക്കമുള്ളവർക്കാണെന്നും ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ അധികൃതർ വരുന്നുണ്ടെന്നും ഇന്ന് ഒരു പ്രതീക്ഷയുണ്ടെന്നും ജിതിൻ കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനം നടക്കുന്നയിടത്തേക്ക് കടക്കാൻ ജിതിന് അനുമതി ലഭിച്ചെന്നാണ് സൂചന. നദിയുടെ തീരത്തുള്ള മൺകൂമ്പാരത്തിലായിരിക്കും ഇന്നത്തെ പരിശോധനയെന്നാണ് അധികൃതർ അറിയിച്ചത്. 60 അടി താഴ്ചയിൽ നിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അങ്കോലയിലെത്തിച്ചു. ഇന്നലെ വെെകീട്ട് സെെന്യത്തിന്റെ പരിശോധനയിൽ സോണാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് ബൂം ഉപയോഗിച്ച് പരിശോധന നടത്തും. ഇന്ന് വെെകിട്ടോടെ സംഭവത്തിൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.

ഗംഗാവലി പുഴയുടെ അടിത്തട്ടിലെ ലോഹവസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. പുഴയുടെ തീരത്തോട് ചേർന്ന ഭാഗത്തെ മണ്ണുനീക്കൽ ആരംഭിച്ചു. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ചാണ് പുഴയുടെ അടിത്തട്ടിൽ തിരയുന്നത്. സൈന്യത്തിലെ സ്‌കൂബ ഡൈവർമാർ ഇതിനായി എത്തും. ഇതിന് കേന്ദ്രം സുരക്ഷാ അനുമതി നൽകി. റിട്ട മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും ദൗത്യത്തിന്റെ ഭാഗമാവും.

Advertisement
Advertisement