ഒന്നായി ചേർത്ത് പിടിക്കാം വയനാടിനെ...
നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുപുലരിയെ വരവേൽക്കാൻ കിടന്നുറങ്ങിയവരാണ് ഒരു രാത്രിയുടെ മറവിലുണ്ടായ ദുരന്തത്തിൽ തീരാനിദ്രയിലാണ്ടു പോയത്. അപ്രതീക്ഷിതമായി കുതിച്ചെത്തിയ മലവെള്ളം മുണ്ടകൈ, ചൂരൽമല ഗ്രാമങ്ങളെ ഒന്നാകെ പിഴുതുമാറ്റിയതിന്റെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാനാവാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. മരണസംഖ്യയും മുമ്പെങ്ങുമില്ലാത്ത തരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ പരിക്കേറ്റവർ വേറെയും. ഇതുവരെ നേടിയതും സ്വന്തമാക്കിയതുമായ പലതും നഷ്ടപ്പെട്ട് ജീവൻ മാത്രം തിരിച്ചു കിട്ടിയവരും ഇവിടെയുണ്ട്. ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങളും കരൾ അലിയിക്കുന്നതാണ്. മണ്ണിനടിയിൽ അകപ്പെട്ടവർക്കുവേണ്ടി തിരച്ചിൽ നടക്കുമ്പേഴും,ആരോരുമില്ലാതായ ദുരന്തം ബാക്കിവച്ച ആളുകളെയും നമുക്ക് ചേർത്ത് പിടിച്ചേ മതിയാകൂ. അവരെ പഴയജീവിതത്തിലേക്ക് തിരികെയെത്തിക്കാനും ഓരോരുത്തരുടെയും സഹകരണങ്ങൾ ആവശ്യമാണ്. എല്ലാം നഷ്ടപ്പെട്ട് കലങ്ങിയ, ഉള്ളുലയുന്ന അവർക്കരികിലേക്ക് വിവിധ സംഘടനകൾ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു. പ്രദേശത്തെ മനുഷ്യർക്ക് വസ്ത്രം, ഭക്ഷണം, കുടിവെള്ളം എന്നിവയെല്ലാം എത്തിക്കുന്ന പ്രവർത്തനങ്ങളും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നു വയനാട്ടിലെ ജനങ്ങളെ ചേർത്തുപിടിക്കുന്നുണ്ടെന്നതും മനുഷ്യന്റെ വറ്റാത്ത നന്മയുടെ ഉദാഹരണമാണ്. വയനാടിന് വേണ്ടിയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ നമ്മൾ ഓരേരുത്തരും പങ്കാളിയാവേണ്ടതും അത്യാവശ്യമാണ്.
ഉടനടി സഹായം
ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ രക്ഷാപ്രവർത്തനം സാദ്ധ്യമായെന്നതും എടുത്തു പറയേണ്ടതാണ്. ദുരന്തപ്രദേശത്തെ വ്യത്യസ്ത ഇടങ്ങളിലെ വീടുകളിൽ കുടുങ്ങിക്കിടന്നവരെ കണ്ടെത്താനും രക്ഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലടക്കം കേരളക്കര വീണ്ടും ഒന്നിച്ചു. ഒറ്റപ്പെട്ടു പോയവരെ രക്ഷപെടുത്തുന്നതിൽ ഇതും നിർണായകമായി. ദുരന്തമേഖലയിലെ മഴ തോരാത്തതും തിരിച്ചടിയായിരുന്നെങ്കിലും പിന്മാറാതെ ഫയർഫോഴ്സിന്റെയും നേവിയുടെയും നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിൽ നിരവധി പേരെ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും സാധിച്ചു. ദുരന്തമുഖത്തേക്ക് വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധസംഘടനകൾ, സാമൂഹ്യപ്രവർത്തകർ, യുവജനക്കൂട്ടായ്മകൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങി നിരവധിപേർ കൈകോർത്ത് അവശ്യ സാധനങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. സമീപ ജില്ലകളായ കോഴിക്കോടും മലപ്പുറവും കണ്ണൂരുമെല്ലാം രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ കളക്ഷൻ പോയിന്റുകളിലേക്കും മണിക്കൂറുകൾക്കുള്ളിലാണ് സാധനങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത്. ചൊവ്വാഴ്ച രാത്രി തന്നെ പ്രദേശത്തേക്ക് നാലോളം ട്രക്ക് സാധനങ്ങൾ എത്തിക്കാനായി.
വയനാടിനെ ചേർത്ത് പിടിച്ച്
ഉള്ളുലഞ്ഞ വയനാടിനെ ചേർത്തുപിടിച്ച് കേരളത്തിന് പുറത്ത് നിന്നും സഹായങ്ങൾ ഒഴുകിയെത്തി. തമിഴകത്തിന്റെ സാന്ത്വന സ്പർശവുമെത്തി. 5 കോടി രൂപ അടിയന്തരമായി അനുവദിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉരുൾപൊട്ടൽ ബാധിച്ച മേഖലകളിൽ സഹായം എത്തിക്കുന്നതിനായി കോൺഫഡറേഷൻ ഒഫ് തമിഴ്നാട് മലയാളി അസോസിയേഷനും (സി.ടി.എം.എ) രംഗത്തുണ്ട്. ചെന്നൈ മലയാളികളിൽ നിന്നു സ്വരൂപിക്കുന്ന ആവശ്യവസ്തുക്കൾ എത്രയും വേഗം വയനാട്ടിലെത്തിക്കാൻ അവരും ഒരുമിച്ചു. സി.ടി.എം.എ യുടെ കോടമ്പാക്കത്തുള്ള ഓഫീസിൽ വസ്ത്രങ്ങൾ, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ധാന്യം, പുതപ്പ്, കിടക്കവിരി, ശുചീകരണ സാധനങ്ങൾ തുടങ്ങിയവ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രം തുറന്നിട്ടാണ് സാധനങ്ങൾ എത്തിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എല്ലാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് സഹായവുമായി ഷെഫ് സുരേഷ് പിള്ളയും രംഗത്തെത്തിയിരുന്നു. പ്രദേശത്ത് വേണ്ട സഹായം ഒരുക്കണമെന്ന് അഭ്യർത്ഥിച്ച് സിനിമ താരങ്ങളടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങളുടെ പ്രതികരണം.
കൂടുതൽ
കളക്ഷൻ പോയിന്റുകൾ
ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ ഇന്നലെ വിവിധ ജില്ലകളിൽ കൂടുതൽ കളക്ഷൻ പോയിന്റുകൾ ആരംഭിച്ചു. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിൽ ടാഗോർ ഹാളിലും, കാലിക്കറ്റ് പ്രസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ, പൊലീസ് സംഘടനകൾ, വ്യാപാരിവ്യവസായി സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സാധനങ്ങൾ എത്തിക്കുന്നുണ്ട്. തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്ളോറിൽ കളക്ഷൻ സെന്റർ തുറന്നിട്ടുണ്ട്. മാത്രമല്ല സഹായം നൽകാൻ ആഗ്രഹിക്കുന്നവർ അതാത് ജില്ലയിലെ കളക്ടറേറ്റിൽ 1077 എന്ന നമ്പറിൽ ബന്ധപ്പെട്ടു അറിയിച്ചാൽ മതി. ജില്ലാ കളക്ടറേറ്റിൽ ഇവ ശേഖരിക്കുവാൻ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനു പുറമെ ദുരിത ബാധിതരെ ചേർത്തു നിറുത്താൻ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം. ദുരിത ബാധിതർക്ക് എല്ലാ സഹായവും സർക്കാർ തലത്തിൽ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയാണ്.
ഒന്നായി അതിജീവനം
2018ൽ കേരളത്തിലുണ്ടായ പ്രളയത്തിലും അതിനുശേഷം കവളപ്പാറയിലും, പെട്ടിമുടിയിലുമുണ്ടായ ദുരന്തങ്ങളിലും സഹായ കരങ്ങളുമായി എത്തിയ ആളുകളെയും നമ്മൾ കണ്ടതാണ്. ദുരുന്തത്തിന്റെ വ്യാപ്തി മനസിലാക്കി കേരളം ഒറ്റക്കെട്ടായിട്ടാണ് പ്രതിസന്ധികളെ നേരിട്ടത്. 2018ലെ പ്രളയ ദുരന്തത്തിൽ ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും മൽസ്യ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെയുള്ള രക്ഷാ പ്രവർത്തനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോലും അഭിനന്ദിച്ചിരുന്നു. വയനാട്ടിലെ ഉരുൾപൊട്ടലും ഇത്തരത്തിൽ ഒറ്റക്കെട്ടായി നേരിടേണ്ടതും അത്യവശ്യമാണ്.