ബിഭവ് പെരുമാറിയത് ഗുണ്ടയെ പോലെയെന്ന് സുപ്രീംകോടതി

Friday 02 August 2024 1:31 AM IST

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാൾ ആക്രമിക്കപ്പെട്ട ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാർ പെരുമാറിയത് ഗുണ്ടയെ പോലെയെന്ന് സുപ്രീംകോടതി. മലിവാളിനെ ആക്രമിച്ചെന്ന കേസിൽ ബിഭവ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്രിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്. ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിന് ഗുണ്ടകളുടെ ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. മലിവാൾ കരഞ്ഞുപറഞ്ഞിട്ടും ബിഭവ് ആക്രമണം നിറുത്തിയില്ല. ബിഭവ് എന്താണ് സ്വയം ചിന്തിച്ചുവച്ചിരിക്കുന്നത് ? അധികാരം തലയ്‌ക്കു പിടിച്ചോ ? ഒരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറാൻ നാണമില്ലേയെന്ന് കോടതി ചോദിച്ചു. മലിവാളിന് മുഖ്യമന്ത്രിയുടെ വസതിയിൽ നിൽക്കാൻ അധികാരമില്ലെങ്കിൽ, മുൻ സെക്രട്ടറിയായ ബിഭവിനും അതില്ലെന്ന് കൂട്ടിച്ചേർത്തു.

ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. ആഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കും. മലിവാളിന്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ബിഭവിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദിച്ചു. ഇക്കഴിഞ്ഞ മേയ് 13ന് കേജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിനിരയായെന്നാണ് മലിവാളിന്റെ പരാതി. പ്രകോപനമില്ലാതെ ബിഭവ് മുഖത്തടിച്ചെന്നും തൊഴിച്ചെന്നും ആരോപിച്ചിരുന്നു.

Advertisement
Advertisement