മംഗലാപുരം ബസ് സ്റ്റാൻഡിൽ മലയാളി യുവാവിനെ കൊള്ളയടിച്ച് തള്ളി

Sunday 04 August 2024 1:10 AM IST

ആലുവ: മംഗലാപുരം ബസ് സ്റ്റാൻഡിൽ ആലുവ സ്വദേശിയായ യുവാവിനെ രണ്ട് മലയാളികൾ ചേർന്ന് കൊള്ളയടിച്ച് മർദ്ദിച്ച് വഴിയിൽ തള്ളി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46)നെയാണ് കൊള്ളയടിച്ചത്. രണ്ട് പവന്റെ മാല, ഒരു പവൻ കൈചെയിൻ, അര പവന്റെ മോതിരം, സ്മാർട്ട് വാച്ച്, 20,000 രൂപയും എ.ടി.എം, പാൻ കാർഡുകളും സൂക്ഷിച്ചിരുന്ന പേഴ്സ് എന്നിവയാണ് നഷ്ടമായത്.

കഴിഞ്ഞ 27ന് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവേയാണ് സംഭവം. 28ന് വൈകിട്ട് ഉഡുപ്പി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി. ഒരു മണിക്ക് കോട്ടയം ബസുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് സ്റ്റാൻഡിൽ വിശ്രമിക്കുമ്പോൾ മലയാളികളായ രണ്ട് യുവാക്കളെത്തി പരിചയപ്പെട്ടു. അവരും കോട്ടയത്തേയ്ക്കാണെന്നാണ് പറഞ്ഞത്. കുറച്ചുകഴിഞ്ഞ് അവർ വാങ്ങി നൽകിയ കട്ടൻചായ കുടിച്ചപ്പോഴേക്കും ചർദ്ദി അനുഭവപ്പെട്ടതിനാൽ അവർ നൽകിയ പാനിയം കഴിച്ചതോടെ അബോധാവസ്ഥയിലായി. ഇടയ്ക്ക് ഓർമ്മ വരുമ്പോൾ ഒരു കെട്ടിടത്തിലായിരുന്നു.

ഇവർ ക്രൂരമായി മർദ്ദിച്ചതായി ഷിബു പറയുന്നു. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്. 29ന് പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ബസ് സ്റ്റാൻഡിലെ ഒരു കടയ്ക്ക് മുമ്പിൽ കിടക്കുകയായിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ കടയുടമയും മർദ്ദിച്ചു. പിന്നീട് അതുവഴി വന്ന ഒരു യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ട്രാക്ക് സ്യൂട്ടും 300 രൂപയും നൽകി. തുടർന്ന് മംഗലാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് പലഭാഗത്തും തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അടുത്ത ദിവസം ട്രെയിൻ മാർഗം നാട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെ ആലുവ ജില്ലാ പൊലീസ് മേധാവിക്കും ഷിബു പരാതി നൽകി.

Advertisement
Advertisement