ആറാട്ട് കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു
ചേർത്തല: കാർത്ത്യായനി ദേവീയുടെ ആറാട്ടുക്കുളത്തിൽ നീന്തുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ 17ാം വാർഡ് ഇല്ലിക്കൽ വെളി പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്പാടി–16) ആണ് മരിച്ചത്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.ഇന്നലെ വൈകിട്ട് 4 മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാറ തൃപ്പൂരക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചേർത്തല പൂരത്തിന് ദേവീ ആറാട്ടിനെത്തുന്ന കുളമാണ് തൃപ്പൂരകുളം. കൂട്ടുകാരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയും ചേർന്ന് ആദർശിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അർത്തുങ്കൽ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ:ആദിത്യൻ, ആർദ്ര.