ട്രെയിനിടിച്ച് കടുവക്കുട്ടികൾ ചത്തു: എൻജിൻ പിടിച്ചെടുക്കാൻ വനംവകുപ്പ്

Monday 05 August 2024 1:44 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കടുവക്കുട്ടികൾ ട്രെയിൻ ഇടിച്ച് ചത്ത സംഭവത്തിൽ ട്രെയിൻ എൻജിൻ പിടിച്ചെടുക്കാൻ വനംവകുപ്പ്. 2020ൽ ആനയും കുട്ടിയാനയും ട്രെയിൻ ഇടിച്ച് ചത്ത സംഭവത്തിൽ അസം സർക്കാർ ട്രെയിന്റെ എൻജിൻ പിടിച്ചെടുത്ത സംഭവം ചൂണ്ടിക്കാട്ടി ഉന്നതതലങ്ങളിൽ വനംവകുപ്പ് സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് റിപ്പോർട്ട്. ജൂലായ് 14നായിരുന്നു സംഭവം. രതപാനി വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന മിഡ്ഘട്ട്-ബുധ്നി റെയിൽവേ ട്രാക്കിലൂടെ അമ്മ കടുവയ്ക്ക് പിന്നാലെ പോയികൊണ്ടിരുന്ന കടുവക്കുട്ടികളാണ് ട്രെയിൻ ഇടിച്ച് ചത്തത്. ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു സംഭവിച്ചതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.‌

അപകടത്തിന് കാരണമായ ട്രെയിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. വനഭൂമിയിലൂടെയാണ് പാളം കടന്നുപോകുന്നത്. മൂന്നാം ലൈനിന് പാരിസ്ഥിതിക അനുമതി നൽകുമ്പോൾ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുക റെയിൽവേയുടെ ഉത്തരവാദിത്വമാണെന്നും ഒരു ഐ.എഫ്.എസ് ഓഫീസർ പറഞ്ഞു.

ബർഖേദയ്ക്കും ബുധ്‌നിക്കും ഇടയിലുള്ള 20 കിലോമീറ്റർ റെയിൽ പാതയിൽ മൂന്ന് കടുവ കുട്ടികളുൾപ്പെടെ എട്ട് കടുവകൾ തീവണ്ടി തട്ടി ചത്തതായി വനംവകുപ്പ് വ്യക്തമാക്കി.

Advertisement
Advertisement