നിക്ഷേപത്തട്ടിപ്പ് കേസിൽ ടി.എ. സുന്ദർ മേനോൻ അറസ്റ്റിൽ

Tuesday 06 August 2024 1:31 AM IST

തൃശൂർ: വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ച് പലിശയും നിക്ഷേപവും തിരിച്ചുനൽകാതെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ. സുന്ദർമേനോൻ അറസ്റ്റിൽ. പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ വഴി കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. നിലവിൽ പതിനെട്ടോളം കേസുകളുണ്ട്. എഴുപതിലേറെ പേർ പരാതി നൽകിയിട്ടുണ്ട്. ഹീവാൻ നിധി ലിമിറ്റഡിന്റെ ചെയർമാനായിരുന്നു സുന്ദർ മേനോൻ.

ജില്ലാ ക്രൈംബ്രാഞ്ചാണ് തിരുവമ്പാടിയിലെ ഫ്‌ളാറ്റിലെത്തി വഞ്ചനാക്കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശൂർ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച പണം ഡയറക്ടർമാർ ചേർന്ന് ഭൂസ്വത്ത് വാങ്ങാൻ ഉപയോഗിച്ചതായി മുൻപ് കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത് തുക തിരിച്ചടയ്ക്കാത്ത കേസുമുണ്ട്. തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നിക്ഷേപകരിൽ ചിലർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
2016ലാണ് സ്ഥാപനം തുടങ്ങിയത്. 2023 ഏപ്രിൽ മുതലാണ് നിക്ഷേപകർക്ക് പണം തിരിച്ചുകിട്ടാതായതും പ്രതിഷേധം ഉയർന്നതും. പണം തിരിച്ചുചോദിച്ചവർക്ക് വണ്ടിച്ചെക്ക് നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയിൽ ഹീവാൻ നിധി ലിമിറ്റഡിന്റെയും ഹീവാൻ ഫിനാൻസിന്റെയും സ്വത്ത് കണ്ടുകെട്ടാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ബഡ്‌സ് ആക്ട് അനുസരിച്ചുള്ള നടപടിക്രമത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ടുകെട്ടൽ. ജില്ലയിലും പുറത്തുമായി ഇരുപതിലധികം ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു.
കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ സി.എസ്. ശ്രീനീവാസൻ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ അടക്കമുളള ചുമതലകളിൽ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ഉൾപ്പെടെ പ്രതിചേർത്തിട്ടുമുണ്ട്. ബാക്കിയുള്ളവരുടെ അറസ്റ്റ് പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന. ആറ് ഡയറക്ടർമാരും ഒരു വൈസ് ചെയർമാനും മൂന്ന് സി.ഇ.ഒമാരും സ്ഥാപനത്തിനുണ്ടായിരുന്നു.

പരാതികളും പ്രതിഷേധവും ഉയർന്നതോടെ സുന്ദർ മേനോൻ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിലെ സ്ഥാനങ്ങൾ രാജിവച്ചിരുന്നു. ഇതിന്റെ പേരിൽ കേസിനെ പ്രതിരോധിക്കാനും ശ്രമം നടത്തിയിരുന്നു. സ്ഥിരനിക്ഷേപത്തിന് കാലാവധി കഴിഞ്ഞാൽ ഇരട്ടിത്തുക നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിരുന്നു. പണം തിരിച്ചുനൽകാത്തതിനാൽ നിക്ഷേപകർ സ്ഥാപനത്തിനുമുന്നിൽ പ്രതിഷേധിച്ചിരുന്നു.

ജില്ലയിലും പുറത്തുമായി 22ലേറെ ശാഖകളും ആയിരത്തിലേറെ നിക്ഷേപകരും 33 കോടിയിലേറെ നിക്ഷേപവുമുണ്ടെന്ന് നിക്ഷേപകർ പറയുന്നു. കൂടുതൽ നിക്ഷേപകരും വൃദ്ധരാണ്. ചികിത്സ, മക്കളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി പണം തിരിച്ചുകിട്ടാൻ ഇവർ സ്ഥിരമായി സ്ഥാപനത്തിൽ എത്തുമായിരുന്നു. 2016ലാണ് സുന്ദർമേനോന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ഇദ്ദേഹത്തിന്റെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി പത്മനാഭൻ അടുത്തിടെ രാഷ്ട്രപതിക്ക് ഹർജി നൽകിയിരുന്നു. തൃശൂരിലുള്ള പെൺകുട്ടിയെ ആക്രമിച്ച കേസിൽ സുന്ദർ മേനോൻ വിചാരണ നേരിടുകയാണ്.

Advertisement
Advertisement